അന്നംക്കുട്ടിയുടെ ഡയറ്റിംഗ്

                                      അന്നംക്കുട്ടി സുന്ദരിയും സുശീലയും സുമുഖയും സൌമ്യയും ആയ ഒരു വീട്ടമ്മയാണ്.അവള്‍ രണ്ടു കുട്ടികളുടെ മാതാവാണ്.ഭര്ത്താവിന്‍റെ ഇഷടങ്ങളും  അനിഷ്ടങ്ങളും അറിഞ്ഞ് പെരുമാറുന്ന ഒരു ഭാര്യ.സ്വന്തം കാര്യങ്ങള്‍ നീക്കിവെച്ചാലുംകുട്ടികളുടെയും ഭര്ത്താവിന്‍റെയും കാര്യങ്ങള്‍ എല്ലാം അവള്‍ കണ്ടറിഞ്ഞ് ചെയ്ത് കൊടുക്കുന്നു.അങ്ങനെ നല്ലൊരു കുടുംബജീവിതം നയിച്ച് പോകുന്ന ഒരു സ്ത്രീയാണ് അന്നംക്കുട്ടി“.ഭര്ത്താവെ ശരണം മക്കളെ ശരണം“ - ഇതായിരുന്നു അവളുടെ മന്ത്രം.

                        അങ്ങനെയിരിക്കെ അവരെല്ലാവരും കുടുംബസമേതം ഒരു ബന്ധുവിന്‍റെ കല്യാണത്തിനു പോയി.വര്ഷങ്ങളായി കാണാതിരുന്ന പല ബന്ധുക്കളും അവിടെയുണ്ടായിരുന്നു.എല്ലാവര്‍ക്കും ഒന്നെ പറയാനുണ്ടായിരുന്നുള്ളൂ-”എന്‍റെ അന്നംക്കുട്ടി നീയാകെ മാറിയല്ലൊ.എങ്ങനെയിരുന്ന മോളാ ഇപ്പൊ കണ്ടില്ലെ വെള്ളത്തിലിട്ട പോലെ ചീര്ത്തിരിക്കുന്നത്ത്,എന്തൂട്ടണ്ടി നീ തിന്നണെ?

                          പോരേ പൂരം! ഇതെല്ലാം സഹിക്കാവുന്ന മനുഷ്യനാര്‍? അന്നംക്കുട്ടിക്ക് എങ്ങനെയങ്കിലും അവിടെ നിന്ന് രക്ഷപ്പെട്ടാല്‍ മതീന്നായി.ഫുഡടിച്ച് കഴിഞ്ഞതും അന്നംക്കുട്ടി ഭര്ത്താവിനോട് പറഞ്ഞുപെണ്ണും വന്നിട്ട്-”അതെയ്,നമുക്ക് പൂവാം ഇനീപ്പോ ചെക്കനും പെണ്ണും വന്നിട്ട്  എപ്പോ വീട്ടിലെത്താനാ?കുട്ടികളോക്കെ ക്ഷീണിച്ചു”.ഭര്ത്താവ് അന്തിച്ചുപോയി,രാത്രിയായിട്ടെ മടക്കമുള്ളൂ എന്നു ഇന്നലെ തൊട്ട് വാശിപിടിച്ച അളാണ് പോകാന്‍ കയറ് പൊട്ടിക്കുന്നത്.എന്തെങ്കിലും ആവട്ടെ ‘തിരുവായ്ക്ക് എതിര്‍‌വായില്ലാല്ലൊ’!

                             വീട്ടിലെത്തി അന്നംക്കുട്ടി ആദ്യം പോയത് കണ്ണാടിയുടെ അരികിലേക്കാണ്.സ്വന്തം ശരീരം ശരിക്കൊന്ന് നോക്കാന്‍!അവരെല്ലാം പറഞ്ഞത് സത്യമാണെല്ലൊ എന്ന് കണ്ട് അന്നംക്കുട്ടിക്ക് സങ്കടമായി.അന്നംക്കൂട്ടി വിദഗ്ദ്ധാഭിപ്രായത്തിനു വേണ്ടി ഭര്ത്താവിനെ സമീപിച്ചു.ഭര്ത്താവ് -”ഏയ് അത്രക്കൊന്നുമില്ല ഒരു ലേശം, ഒരു പൊടിക്ക് ഒന്നു വണ്ണം വെച്ചിട്ടിണ്ട്,അല്ലാതെ പോണ്ണത്തടിയൊന്നുമില്ല”.[ബുദ്ധിയുള്ളവന്‍]

അന്നംക്കുട്ടി ഭര്ത്താവിനോട് പറയാതെ ഒരു തീരുമാനമെടുത്തു-”നാളെ മുതല്‍ ഞാന്‍ ഡയറ്റിംഗിലാണ്“.

                                പിറ്റെദിവസം കിഴക്ക് വെള്ളയും പച്ചയും മഞ്ഞയുമെല്ലാം കീറി.അന്നംക്കുട്ടി പതിവുപോലെ അടുക്കളയില്‍  പ്രവേശിച്ചു.ചായ വെക്കാം “കുറച്ച് മതി എനിക്ക് വേണ്ടല്ലൊ“-അന്നംക്കുട്ടി ചിന്തിച്ചു.ചോറുവെക്കാം.അരി അളന്ന് എടുക്കുമ്പോള്‍ അളവ് കുറച്ചു“.അവര്‍ക്ക് മാത്രം മതിയല്ലൊ“-അന്നംക്കുട്ടിയുടെ ആത്മഗതം.”ഇന്നെന്താ കറി വെയ്ക്ക്യാ-ഒടിപയര്‍ തോരനും സാമ്പാറും വെക്കാം,ഇത്തിരി തേങ്ങാചമ്മന്തിയും അരയ്ക്കാം“-അന്നംക്കുട്ടി തീരുമാനിച്ചു.

                     അന്നംക്കുട്ടി ‘ശടേ’ന്ന് പണികഴിച്ചു.നന്നായി വിശക്കുന്നുണ്ട്.എന്തു ചെയ്യും? അപ്പോഴാണ് മകന്‍റെ വരവ്.”എനിക്ക് ചോറും കൂട്ടനുമൊന്നും വേണ്ട,എനിക്ക് ദോശയുണ്ടാക്കി തന്നാമതി”-മകന്‍.ഫ്രിഡ്ജിലുണ്ടായിരുന്ന ദോശമാവെടുത്ത് ദോശ ചുട്ട് കൊടുത്തു. എട്ടെണ്ണത്തില്‍ അവന് ആകെ മൂന്നെണ്ണം മതി.ബാക്കിയിപ്പൊ എന്തു ചെയ്യും?എന്തായാലും രാവിലെ ചായപോലും കുടിച്ചിട്ടില്ലല്ലൊ, ദോശ തിന്നാം.അങ്ങനെ അഞ്ജെണ്ണവും തിന്ന് അന്നംക്കുട്ടി വിശപ്പടക്കി.

                           ഒന്നു രണ്ട് മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ മകള്‍ക്ക് വിശക്കുന്നുണ്ട്.ഭര്ത്താവും മകനും പോയിക്കഴിഞ്ഞാല്‍ പിന്നെ മകളാണ് അന്നംക്കുട്ടിയുടെ കൂട്ടുകാരി.മകളുടെ ഭക്ഷണം കഴിഞ്ഞപ്പോള്‍ അതില്‍ കുറെ ബാക്കിയായി.അത് എങ്ങനെ വേസ്റ്റാക്കും?അന്നംക്കുട്ടി അതിലേക്ക് കുറച്ചുക്കൂടി ചോറിട്ട് സാമ്പാറും തോരനും ചമ്മന്തിയുമായി ഒരു പിടിപ്പിടിച്ചു.പോരാ  കുറച്ചും കൂടിയാവാം.വീണ്ടും അതെ അളവില്‍ വയറ്റിലോട്ട് ചെലുത്തി.എന്തൊരു സുഖാണ്ടോ?മകള്‍ക്ക് ഉറക്കം വരുന്നു.അവര്‍ ഉച്ചയുറക്കത്തിലേക്ക്’ വഴുതി’ ‘തെന്നി’ വീഴുന്നു.

             വൈകുന്നേരം ഭര്ത്താവ് ബര്‍ഗറും പേസ്ട്രിയും വാങ്ങിച്ച് കൊണ്ടുവരുന്നു“.നിങ്ങളിതെന്തിനാ വേടിച്ചേ,എനിക്കിതൊന്നു വേണ്ട,ഞാന്‍ തിന്നണില്യാ,നിങ്ങളും മക്കാളും കൂടിത്തിന്ന് തീര്ക്ക്“-അന്നംക്കുട്ടി.”അല്ലെങ്കിലും ഞാന്‍ എന്ത് സാധനം വാങ്ങിയാലും നിനക്ക് വേണ്ട,വേണ്ടെങ്ങ്യെ വേണ്ട,ആരും തിന്നണ്ട,എടുത്തു ദൂരെ കളഞ്ഞൊ“!-ഭര്ത്താവ്.അന്നംക്കുട്ടിക്ക് സഹിക്കുന്നില്ല.അങ്ങനെ എല്ലാവരും കൂടി ചായുടെയൊപ്പം ബര്‍ഗറും പേസ്ട്രിയും കഴിക്കുന്നു.

രാത്രി വീട്ടിലേക്ക് ചില അതിഥികള്‍ വരുമെന്നു ഫോണ്‍ വിളിച്ച് പറയുന്നു.അന്നംക്കുട്ടി ഫ്രിഡ്ജിലുണ്ടായിര്ന്ന മീന്‍ കറിയാക്കുന്നു.തലേന്ന് പാകപ്പെടുത്തിയ പോത്തുലര്ത്തിയത് എടുത്ത് ചൂടാക്കുന്നു.ഭര്ത്താവ് തല്സമയം ഹോട്ടലില്‍ നിന്ന് കോഴിയിറച്ചിക്കറി  ഹോം ഡെലിവറി ചെയ്യാന്‍ ഓര്‍ഡര്‍ ചെയ്യുന്നു.

അതിഥികള്‍ കൃത്യസമത്ത് തന്നെ വരുന്നു,വിശേഷം പറച്ചിലിനു ശേഷം ഭക്ഷിക്കാനിരിക്കുന്നു.അന്നംക്കുട്ടി വിളമ്പാന്‍ നില്ക്കുന്നു.”വരൂ ചേച്ചി,നമുക്കൊരുമിച്ചിരിക്കാം,എല്ലാവരും ഒരുമിച്ചിരിക്കുന്നതല്ലെ നല്ലത്”? -അതിഥി. അന്നംക്കുട്ടി ഭക്ഷിക്കാനിരിക്കുന്നു.അവരുടെ കൂടെയിരിരുന്ന് വര്ത്തമാനം പറഞ്ഞ് കോഴിയിറച്ചി കഴിക്കുന്നു.മീന്‍കറികഴിക്കുന്നു,പോത്തുലര്ത്തിയത് കഴിക്കുന്നു.എല്ലം കഴിഞ്ഞു,സുഭപര്യവസായി ആയി.അതിഥികള്‍ യാത്ര പറഞ്ഞ് പിരിഞ്ഞു പോയി.

അന്നംക്കുട്ടി  ഉറങ്ങാന്‍ കിടന്നു.അപ്പോള്‍ അന്നംക്കുട്ടിയുടെ മനസ്സില്‍ ഒരാശ്വാസമായിരുന്നു.കാരണം ഫലപ്രദമായ ഒരു ഡയറ്റിംഗ് തുടങ്ങാന്‍ കഴിഞ്ഞല്ലോ,ചായപോലും കുടിക്കാതെ!!! “എന്നെ സമ്മതിക്കണം,ഇങ്ങനെ പോയാല്‍ ഞാന്‍ വണ്ണം കുറഞ്ഞ് ആകെ നൂല് പോലെയാവും,എന്നിട്ട് വേണം എന്നെ കുറ്റം പറഞ്ഞവരുടെ മുന്നില്‍ കൂടി തലങ്ങും വിലങ്ങും നടക്കാന്‍“- അന്നംക്കുട്ടി ചിന്തിച്ചു.

“സുഖനിദ്ര നേരുന്നു” 

ശിശുദിനം ശിശുക്കള്‍ക്ക് വേണ്ടി.

November 14 -Childrens Day

November 14-World Diabetes Day

                              മുകളില്‍ പറഞ്ഞ തീയതികള്‍ നമുക്കു പരിചിതമാണല്ലൊ,എന്നാല്‍ ഇവ തമ്മിലുള്ള ബന്ധമാണ് എന്നെ അതിശയിപ്പിച്ചത്.ഇന്നു നമ്മുടെ കുട്ടികളില്‍, ജീവിതശൈലിയിലുണ്ടായ മാറ്റങ്ങള്‍ കൊണ്ടാവാം,ഏറ്റവും അധികം കണ്ടു വരുന്ന ഒരു പ്രശ്നമാണ് ശൈശവത്തിലുള്ള പ്രമേഹം.

                                        എന്‍റെ മകന്‍റെ കാര്യം തന്നെ പറയുകയാണെങ്കില്‍ അവനു പൊതുവെ താല്പര്യം ഫാസ്റ്റ് ഫൂഡിനോടാണ്.നൂഡില്സും പീസായും ബര്‍ഗറും വലിയ ഇഷ്ടം.സാധങ്ങള്‍ വാങ്ങാന്‍ പോകുന്നു എന്ന് പറയുമ്പോളെക്കും ഈവക കുര്‍ക്കുറെ,കറുമുറെ എന്നെല്ലാം പറഞ്ഞ് വരും,കൂടെ സോഫ്റ്റ് ഡ്രിങ്കുകളും.വാങ്ങി തരില്ല എന്നു പറഞ്ഞാല്‍ പിണക്കമായി,മുഖം വീര്‍പ്പിക്കലായി.ഉച്ചക്ക് കഴിക്കാന്‍ കൊടുത്തയക്കുന്ന റ്റിഫ്ഫിന്‍ ബോക്സില്‍ കറിപാത്രം തുറന്നിട്ട് കൂടി ഉണ്ടാവില്ല.പച്ചക്കറി എന്നത് പശു ആട് മുതലായവക്കുള്ളതാണ് എന്നതാണ് ഭാവം.കുഞ്ഞായിരുന്നപ്പോള്‍ എന്തു കൊടുത്താലും കഴിക്കുമായിരുന്നു.ഇപ്പൊ വലുതായപ്പൊ കൂട്ടുകാര്‍ കൊണ്ടു വരുന്നത് തന്നെ മതി,അല്ലെങ്കില്‍ കാന്‍റ്റീനില്‍ നിന്നോ മറ്റൊ കഴിച്ചോളാം എന്ന ഡയലോഗും.പത്തു വയസ്സില്‍ ഇങ്ങനെയെങ്കില്‍….. ,എനിക്ക് ആലോചിക്കാന്‍ തന്നെ പേടി തോന്നുന്നു.

                                   ഇപ്പൊ വടിയും അടിയുമായി പേടിപ്പിച്ച് ഭക്ഷണം കൊടുക്കേണ്ട അവസ്ഥയാണ്.സാലഡുകളും പഴങ്ങളും കഴിച്ച് കോളളളണമെന്ന അലിഖിത നിയമമുണ്ടാക്കിയിരിക്കുന്നു.അവനിഷ്ടപ്പെട്ട വിഭവങ്ങളില്‍  പച്ചക്കറികളും ഇലവര്‍ഗ്ഗങ്ങളും  ഉള്‍പ്പെടുത്തി കൊണ്ടൂള്ള പരീക്ഷണങ്ങള്‍ നടത്തി കൊണ്ടിരിക്കുന്നു.

                                  ഇനി പറയെണ്ടത് വ്യായമത്തെ പറ്റിയാണ്.മുഴുസമയ കമ്പ്യൂട്ടര്‍ ഭ്രാന്തനാവാതെ എങ്ങനെ അവ്നെ രക്ഷിക്കാം എന്നതാണ് ഇപ്പോഴത്തെ ചിന്താവിഷയം.കൂട്ടുകാരുമൊത്ത് പറമ്പായ പമ്പിലും പാടത്തും ഓടിക്കളിച്ചിരുന്ന കാലമോര്‍ക്കുമ്പോള്‍ എനിക്ക് ഒന്നു കൂടി ഓടിക്കളിക്കാന്‍ തോന്നാറുണ്ട്.പക്ഷെ എന്‍റെ മകനിപ്പോള്‍ ഒന്നു ഓടി  കളിക്കാനോ ഒളിച്ച് കളിക്കാനോ പറഞ്ഞാല്‍ അതൊക്കെ ബോറാണ് എന്നു പറയും.പിന്നെയിഷ്ടമുള്ള കളികള്‍ കാരംസ് ,ചെസ്സ് ,പാമ്പും കോണിയും മുതലായ മെയ്യനങ്ങാത്ത’ സംഭവങ്ങളാണ്’.

                                                  ഇപ്പൊ അതുകൊണ്ട് തന്നെ സൈക്കിള്‍ വാങ്ങിച്ച് കൊടുത്ത് ദിവസവും ചവിട്ടാന്‍ പറഞ്ഞിരിക്കുകയാണ്.സ്കൂളില്‍ കരാട്ടെ തുടങ്ങിയപ്പോള്‍ അതിനു ചേര്ത്തിട്ടുണ്ട്.ഇത്രയൊക്കെ ചെയ്യുമ്പോള്‍ അവന് എന്നൊട് ചിലപ്പോള്‍ നീരസം തോന്നിയേക്കാം.ഇഷ്ടമില്ലാത്തത് കൊണ്ടാണെന്ന് വിചാരിച്ചേക്കാം.പൊണ്ണത്തടിയും പ്രമേഹവും മറ്റനുബന്ധരോഗങ്ങളുമായി അവന്‍ വിഷമിക്കുന്നത് കാണുന്നതിനേക്കാള്‍ ഇപ്പോഴുള്ള നീരസം സഹിക്കുന്നതാണെന്ന്  നല്ലതെന്ന് തോന്നുന്നു.

                    Type 2 diabetese  ഇപ്പോള്‍ കുട്ടികളിലും കണ്ട് വരുന്നതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നമ്മുടെ ശരീരത്തിലെ രക്തത്തിലെ ഷുഗറിന്‍റെ അളവ് നിയന്ത്രിക്കാനുള്ള ഇന്സുലിന്‍ ശരീരം നിര്മ്മിക്കാതിരിക്കൂകയൊ ഉല്പാദിക്കപ്പെട്ട ഇന്സുലിന്‍ യഥാക്രമം ഉപയോഗിക്കാതിരിക്കുകയൊ ചെയ്യുന്ന അവസ്ഥയാണിത്.ഇതു മിക്കവാറും കേസുകളില്‍ ജീവിതശൈലിയുമായി ബന്ധപ്പെട്ടതാണ്.അമിതവണ്ണം പ്രമേഹരോഗത്തിന്‍റെ ഒരു ലക്ഷണമാകാം, പക്ഷെ ഇത് ഹൃദ്രോഗം,ബ്ലഡ് പ്രഷര്‍, ക്യാന്സര്‍,വാതസംബന്ധരോഗങ്ങള്‍ എന്നിവയിലേക്കുള്ള വഴിയാവാം.ടൈപ്പ് 2 ഡയബെറ്റിക്സിന് ഇന്സുലിന്‍ കുത്തിവെക്കുന്നതാണ് കണ്ടു വരുന്ന ചികിത്സാരീതി.ഈ  രോഗം കണ്ടു പിടിക്കതെയും യഥാസമയം ചികീത്സ കിട്ടാതെ പോകുകയും ചെയ്താല്‍ അതിന്‍റെ പരിണിതഫലം ഭയാനകമായിരിക്കും എന്നാണ് ഡോക്ടര്മാര്‍ പറയുന്നത്.പുതിയരീതിയിലുള്ള മരുന്നുകള്‍ സമീപഭാവിയില്‍ നമുക്ക് പ്രതീക്ഷിക്കാം.മുതിര്ന്ന ഒരു പ്രമേഹരോഗിയുടെ അതേ ചികിത്സാരീതി തന്നെയാണ് കുട്ടികള്‍ക്കും  സ്വീകരിക്കേണ്ടി വരിക.അതായത്,ഭക്ഷണക്രമീകരണവും വ്യായാമവും മരുന്നുകളും.അതിനാല്‍.രോഗാവസ്ഥയിലേക്ക് പോകുന്നതിനേക്കാള്‍ നല്ലത് നമ്മുടെ ജീവിതരീതികളും ഭക്ഷണക്രമങ്ങളും മാറ്റുന്നതാണെന്ന് എനിക്ക് തോന്നുന്നു.

                     നമ്മുടെ സമൂഹത്തില്‍ എറ്റവും അധികം പീഡനം അനുഭവിക്കുന്നത് കുട്ടികളാണെന്നു എനിക്ക് ഉറപ്പിച്ച് പാറയാന്‍ കഴിയും.കാരണം വീടുകളില്‍ നിന്നു തന്നെ വിലക്കുകളുടെ ഒരു ചങ്ങല അവന്‍റെ കാലില്‍ കുരുങ്ങുന്നു.പിന്നീട് സ്കൂളില്‍ അതിന്‍റെ മൂര്‍ദ്ധന്യാവസ്ഥയാണ്.മാതാപിതാക്കളുടെ, അധ്യാപകരുടെ, അങ്ങനെ മുതിര്ന്ന എല്ലവരുടെയും ആഗ്രഹത്തിനൊത്ത് ചലിക്കുന്ന ഒരു പാവയെ പോലെയാണ് കുട്ടികള്‍ .അവരുടെ പ്രായത്തില്‍ എറ്റവും അധികം കേള്‍ക്കുന്ന വാക്ക് “വേണ്ട ” എന്നായിരിക്കും.

                              എല്ലം അവരുടെ നന്മയെ കരുതിയാണെങ്കിലും,കുറച്ചുംകൂടിയും സ്വാതന്ത്ര്യം അവര്‍ അര്ഹിക്കുന്നില്ലെ എന്നു ചിന്തിക്കേണ്ടിയിരിക്കുന്നു.ചില നിയന്ത്രണങ്ങള്‍ അവശ്യം ആവശ്യമെന്നാലും, നമുക്ക് അവരുടെ മേലുള്ള നമ്മുടെ പിടുത്തം ഒന്ന് അയച്ച് വിടാം.അവര്‍ തുമ്പികളെ പോലെ പാറി നടക്കട്ടെ,നമുക്ക് മാറി നിന്ന് അവരുടെ സന്തോഷത്തില്‍ പങ്കുചേരാം.

ഒരു കുടിയന്‍റെ പരിദേവനങ്ങള്‍

നമ്മള്‍ക്കാര്‍ക്കും ഒരു മുഴുകുടിയന്‍റെ ദു:ഖത്തെ കുറിച്ച് ഒന്നുമറിയില്ല.മുഴുക്കുടിയന്‍റെ പോയിട്ട് ഒരു സാദാ കുടിയന്‍റെ വിഷമങ്ങള്‍ നമ്മള്‍ക്കറിയില്ല.അത്തരത്തിലൊരു കുടിയന്‍റെ പരിദേവനങ്ങളെ പറ്റി ഒരു കഥ!

ഇദ്ദേഹത്തെ നമുക്ക് ചില പ്രത്യേക സ്ഥലങ്ങളിലെ ചില പ്രത്യേക ഭാഷാപ്രയോഗങ്ങള്‍ പോലെ -പുള്ളി,കക്ഷി,ഗെഡി,ഇതിയാന്‍,ഇങ്ങേര്‍,ഓര് എന്നിങ്ങനെ താല്പര്യമനുസരിച്ച് സംബോധന ചെയ്യാം.

ഞാന്‍” ഗെഡി “എന്നു വിളിക്കാന്‍ തീരുമാനിച്ചു.അപ്പോള്‍ തുടങ്ങട്ടെ!

ഗെഡി  തൃശ്ശൂര്‍കാരനായ ഒരു പ്രവാസിയാണ് .ദുബായില്‍ സ്വന്തമായി കച്ചോടം നടത്തുന്നു.സംഗതി ഉഷാര്‍,അതായത് ജോറായിട്ട് പോകുന്നു.അങ്ങനെ ഗെഡി ഒരു ചെറ്യേ കോടീശ്വരനായിട്ട് ചെമ്പുണ്ടാക്കുന്നു,അടിച്ചുപൊളിക്കുന്നു,വെള്ളമടിക്കുന്നു.ഗെഡിക്കാകെ ഒരു പ്രശ്നമേയുള്ളൂ-വെള്ളമടിക്കണം.അടിച്ച് കഴിഞ്ഞാല്‍ കഥകളായി,പാട്ടുകളായി,മാജിക്കായി,ഒരു പാവത്താന്‍.പാവം കുടിയന്‍.

ഗെഡിയുടെ കൈയ്യിലെപ്പോഴും ഒരു കുപ്പി കാണും. ഡ്രൈ ആയാലും കുഴപ്പമില്ല.അതാ ഞാന്‍ ആദ്യം പറഞ്ഞതു ഒരു പാവമെന്ന്.വെള്ളമോ സോഡയോ ഒഴിച്ച് കുടിക്കാന്‍ ഗ്ലാസ്സോ ഒന്നും വേണ്ട,തന്നെയുമല്ല തൊട്ടുക്കൂട്ടുകയോ കുറയ്ക്കുകയോ വേണ്ട.വീട്ടില്‍ ആരു വന്നാലും ‘നമുക്കൊന്നു കൂടിയാലോ’ എന്നു ആരെയും “ഹഠാദാകര്ഷിച്ച് “കൊണ്ട് ചോദിക്കും.വരുന്നവര്‍ താല്പാര്യമില്ലാത്തത് പോലെ അഭിനയിച്ച് കൂടെ കൂടും.

കേരളത്തില്‍ വന്നിട്ട് യാത്രയിലുടനീളം ഓരോ  ബാറിന്‍റെയും മുന്നില്‍ നിറുത്തി’ കുരിശ് ‘വരച്ച് പ്രാര്ത്ഥിച്ചിട്ടെ ഗെഡി യാത്ര തുടരുകയുള്ളൂ.ആരുടെയെങ്കിലും വീട്ടില്‍ വിരുന്ന് പോയാല്‍ ഗെഡിയുടെ ആദ്യത്തെ ചോദ്യം-’ ചുണ്ട് നനയ്ക്കാന്‍ ഒന്നുമില്ലെ’? എന്നാണ്.അതു കിട്ടിയാല്‍ സംഗതി ഓ കെ.

ഇത്രയും ആമുഖം!

ഗെഡി കുടുംബസമേതം സെക്കന്‍റ്റ് ഷോ സിനിമ കഴിഞ്ഞു വീട്ടിലേക്കു തിരികെ വരുന്നു.നമ്മളുടെ ഇവിടത്തെ പോലെയല്ലാത്രെ ദുബായില്‍ സിനിമയും കഴിഞ്ഞ് റോഡിലെ ഗതാഗതകുരുക്കുകളില്‍ നിന്നെല്ലാം രക്ഷപ്പെട്ട് വീട്ടിലെത്തുമ്പോള്‍ സമയം ഒരു 2.30-3.00 മണി പുലര്‍ച്ചെ ആകുമത്രേ![ഒരൊ പ്രാവശ്യവും ഈ കഥ പറയുമ്പോള്‍ സമയത്തില്‍ വ്യത്യാസം വരാറുണ്ട്]ആ സമയത്ത് വീട്ടില്‍ എത്തിയ പാടെ കിടന്നാല്‍ മതിയന്നോര്ത്ത് ഗെഡിയുടെ കെട്ടിയവള് പോയി കിടക്കുമെന്നാണ് പറയുന്നത്.

ഗെഡിക്കുണ്ടോ ഉറക്കം വരുന്നു? ഗെഡി കുപ്പികളില്‍ നിന്ന് ഇന്ന് ഏതാണ് വേണ്ടതെന്ന് തിരഞ്ഞെടുക്കുന്നു.ആരും കൂട്ടില്ലാതെ തന്നെ വെള്ളവും’ ടച്ചിംഗ്സും’ ഒക്കെ ശരിയാക്കുന്നു.ലോകത്ത് എല്ലവരും സുഖസുഷുപ്തിയിലാകുമ്പോള്‍ ഗെഡി കുപ്പി പൊട്ടിച്ച് ഒരു പെഗ് അളന്നൊഴിച്ച് കുടിക്കുന്നു, ഘ്രാആ….! ഗെഡി കുടിച്ച് കഴിയുമ്പോള്‍ ഉന്‍ടാക്കുന്ന ശബ്ദമാണ്.

പുലര്‍ച്ചെ മൂന്നുമണിക്ക് ഇങ്ങനെ ശബ്ദമുണ്ടാക്കി കുടിക്കുന്നതിന്‍റെ ബുദ്ധിമുട്ട് നിങ്ങള്‍ക്കൂഹിക്കാനവുമോ? അതാണ് ഞാന്‍ പറയാന്‍ പോകുന്നത് മദ്യപിക്കുക എന്നു പറഞ്ഞാല്‍ അത്ര എളുപ്പമുള്ള കാര്യമല്ല.അതിന്‍റെ ആ വൃത്തികെട്ട മണവും രുചിയും അകത്തേക്കു പോകുമ്പോളത്തെ കുത്തും എല്ലാം സഹിച്ചും ക്ഷമിച്ചുമാണ് ഒരു കുടിയന്‍ മദ്യപിക്കുന്നത് .അവരുടെ ആ കഴിവിനെ അഭിനന്ദിച്ചില്ലെങ്കിലും അപമാനിക്കരുത് എന്നേ എനിക്ക് പറയാനുള്ളൂ.ആ അത് പോട്ടെ, വിഷയത്തില്‍ നിന്ന് വഴുതി പോകുന്നു,നമുക്ക് വിഷയത്തിലേക്ക് വരാം.

ഗെഡി ഇത്രയും പറഞ്ഞിട്ട് എന്നോടൊരു ചോദ്യം -”നിനക്കറിയോ എന്തിനാ ഞാന്‍ ആ നേരത്ത് കുടിച്ചത് എന്ന്” ?

ഞാന്‍ ആകെ അന്ധാളിച്ച്  ഇതിനു പിന്നിലൊരു കഥയുണ്ടാവുമോ എന്നാലോചിച്ചു നോക്കി.ദൈവമെ,എന്നെ വധിക്കല്ലെ,രക്ഷിക്കണേ മിശിഹായെ എന്ന് ഞാന്‍ അറിയാതെ പ്രാര്ത്ഥിച്ച് പോയി.

അപ്പോഴാണ് എന്നെ ഞെട്ടിച്ച് കൊണ്ട് ഗെഡി ആ സത്യം പറഞ്ഞത്-”ടാ മോനെ,ഞാന്‍ അന്ന് ആ സമയത്ത് കുടിച്ചില്ലെങ്ങ്യേ എന്‍റെ പുണ്യാളത്തിയായ ഭാര്യയും സന്താനങ്ങളും കൂടിയാലോചിച്ചിട്ട് പിറ്റേന്ന് പറയും അപ്പനിനി കുടിക്കണ്ടാ കാരണം ഇന്നലെ കുടിക്കാണ്ട് അപ്പനൊറക്കുറവൊന്നും ഇണ്ടായില്യാലോ ,പിന്നെന്തിനാ അപ്പനിതിങ്ങനെ കുടിച്ച് തീര്‍ക്കണേന്ന്? അതോടെ എന്‍റെ കുടി മുട്ടും എന്‍റെ കുടീ….   മുട്ടും… അങ്ങനെയിപ്പോ അവരു സുഖിക്കണ്ടടാ മോനെ… അതാണ് എന്‍റെയൊരു ലൈന്‍ നിനക്കിപ്പോ എന്‍റെ കുടീടെ ഗുട്ടന്സ് പിടിക്കിട്ട്യാ….?”

ഇത്രയും പറഞ്ഞു കഴിയുമ്പോളെക്കും കുപ്പി കാലിയായി.”ഇതെന്തൂട്ടണ്ടാ ഇതോരു ഗുമ്മായില്യാലോ ,തലക്ക് പിടിച്ച് വെരുമ്പളക്കും സാധനം കൈയിലില്യാ,സാധനം വേറെ കൈയിലിണ്ടാ,ഇതൊരു ഏയിമായില്യാട്ടാ.എന്തെങ്കിലും ആവട്ടെ നിന്‍റ്റൊപ്പം കൂടാന്‍ പറ്റീലോ .അതെയ് ഞാന്‍ പൂവാ,ഭാസ്യെയ് വണ്ടിയെറക്കിയെടാ നമ്മക്കെയ് ഇവിടത്തു ബാറിണ്ടോന്ന് നോക്കാം ,അല്ലാണ്ട് ശരിയാവില്യാ,അപ്പോ ശരി, പിന്നെ കാണാം രാത്രീല് യാത്രീല്യാട്ടാ..” .

ഇതാണ് ദു:ഖങ്ങള്‍ മറക്കാന്‍ കുടിക്കുന്നവരുടെ ദു:ഖങ്ങള്‍.ഗെഡിയെ പോലുള്ളവര്‍ രസത്തിനു വേണ്ടി കുടി തുടങ്ങുന്നു,പിന്നീട് അവസാനിപ്പിക്കാന്‍ പറ്റാതാവുന്നു.

Published in:  on നവംബര്‍ 10, 2008 at 5:34 pm അഭിപ്രായങ്ങള്‍ (2)
Tags: , ,

തകരുന്ന ബന്ധങ്ങള്‍

കുടുംബ ജീവിതത്തിന്‍റെ അടിസ്ഥാനം പരസ്പരവിശ്വാസത്തിലാണ്,രണ്ട് വ്യക്തികളുടെ മാത്രമല്ല മറിച്ച് രണ്ട് കുടുംബങ്ങളുടെ കൂടി ഐക്യമാണ് വിവാഹം .

      ഇതെല്ലാവര്‍ക്കും അറിവുള്ള വസ്തുതയാണ്.എന്നാലും ഇതെല്ലാം പാലിക്കപ്പെടുന്നുണ്ടോ എന്നതാണ് ഒരു സംശയം.ഞാന്‍ എനിക്കറിവുള്ള എതാനും കാര്യങ്ങള്‍ പങ്കു വയ്ക്കാം.

ഒന്നാമത്തെ സംഭവം-പയ്യന്‍ ദുബായില്‍ എന്ജിനിയര്‍,വിവാഹശേഷം വധുവിനെ കൊണ്ടുപോകും.വിവാഹശേഷം ഒരുവര്ഷം കഴിഞ്ഞ് പയ്യന്‍ ഭാര്യയുടെ പാസ്പ്പോര്‍ട്ടും വിസയും ശരിയാക്കാന്‍ ശ്രമിച്ചപ്പോളാണ് അറിയുന്നത് ഭാര്യ തന്നെക്കാള്‍ ഒരു വയസ്സ് മൂത്തതാണെന്ന്.ഇവിടെ നഷ്ടപ്പെട്ടത് ആ ഭാര്യയുടെയും ഭാര്യവീട്ടുക്കാരുടെയും വിശ്വാസ്യതയാണ്.സാരമില്ല എന്നു കരുതി മുന്നോട്ട് പോകുന്നവരുമുണ്ട് പ്രശ്നം കുടുംബകോടതിയിലെത്തിക്കുന്നവരുമുണ്ട്.മകളുടെ ഭാവിയെ കരുതി മറച്ച് വെച്ചതാവാം,പക്ഷെ അനുഭവിക്കുന്നതു മകളും നശിക്കുന്നത് മകളുടെ ജീവിതവുമാണ്.

രണ്ടാമത്തെ സംഭവം-  ഭര്ത്താവിന്‍റെ ഉദ്ധാരണശേഷി നഷ്ടപ്പെടതിനാല്‍ ചികിത്സക്ക് ഭര്ത്താവിനേയും കൊണ്ട് ഡോക്ടരുടെ അടുത്തെത്തിയ യുവതിയോട് അതിന്‍റെ കാരണം പറഞ്ഞപ്പോള്‍ അവര്‍ കരഞ്ഞുപ്പോയി.വിവഹശേഷം ഒരിക്കല്പ്പോലും ശരിയായ ലൈംഗീകസുഖം നല്കാത്ത ഭര്ത്താവ് അത് ഭാര്യയുറ്റെ കുഴപ്പമാണ് എന്നു പറഞ്ഞ് നടന്നിരുന്നു.എന്നാല്‍ ചെറുപ്പം മുതലേ അപസ്മാരത്തിന്‍റെ കഠിനമായ ശല്യമുള്ള അയാള്‍ക്ക് ഒരിക്കലും ഒരു സംതൃപ്ത കുടുംബജീവിതം നയിക്കാനവുമായിരുന്നില്ല.അത് തുറന്ന് പറഞ്ഞിരുന്നുവെങ്കില്‍ അയാളുടെ വിവാഹവും നടക്കുമായിരുന്നില്ല്.

മൂന്നാമത്തെ സംഭവം-കോളെജിലെ പ്രണയം അടുത്ത സുഹൃത്തുക്കള്‍ പോലും അറിയാതെ വിവാഹം രെജിസ്റ്റര്‍ ചെയ്യാന്‍ സുകുവിനെ പ്രേരിപ്പിച്ചു.എന്നാല്‍ എതാനും ചില സുഹൃത്തുക്കള്‍ വസ്തുതകള്‍ അറിയുകയും അനുകൂലിക്കുകയും ചെയ്തു.പക്ഷെ,പ്രണയിനിക്ക് വേറെ വിവാഹാലോചനകള്‍ വീട്ടുകാര്‍ അന്വേഷിച്ച് തുടങ്ങിയപ്പോള്‍ കോഴ്സ് കഴിയാന്‍ കാത്തിരിക്കാതെ പ്രശ്നം വീട്ടിലവതരിപ്പിക്കുന്നു.ഉന്നതജാതയായ പ്രണയിനിയുടെ വീട്ടുകാര്‍ ആത്മഹത്യാഭീഷണി മുഴക്കി അവളുടെ മനസ്സു മാറ്റുന്നു.ഒരുമിച്ച് ജീവിക്കാതെ തന്നെ വിവാഹബന്ധം വേര്‍പ്പെടുത്തുന്നു.പിന്നീട് സുകു വേറെ വിവാഹം കഴിക്കുന്നു[10 വര്ഷത്തിനു ശേഷം].മൂന്നു വരഷമായിട്ടും സുകുവിന്‍റെ ഭാര്യക്കു പഴയകാര്യങ്ങളോന്നും അറിയില്ല.ഭാര്യയേയും കൊണ്ട് കൂട്ടുകാരുടെ ഒരൊ ആഘോഷങ്ങള്‍ക്ക് പോകുമ്പോളും സുകുവിന്‍റെ വെപ്രാളം കാണേണ്ടതു തന്നെയാണ്,കാരണം എങ്ങാനും ആരെങ്കിലും കളിയായി പഴയ കാര്യങ്ങളെങ്ങാനും പറഞ്ഞാല്‍ പിന്നെന്താവും ഉണ്ടാവുക എന്ന് ആലോചിക്കാന്‍ കൂടി അയാള്‍ക്ക് കഴിയുന്നില്ല.[പേരു യഥാര്ത്ഥമല്ല]

                                  ആയിരം നുണ പറഞ്ഞും ഒരു കല്യാണം നടത്താമെന്നാണ് പ്രമാണം.പക്ഷെ സത്യങ്ങള്‍ മറച്ച് വയ്ക്കുക അല്ലെങ്കില്‍ മുഴുവന്‍ സത്യങ്ങള്‍ പറയാതിരിക്കുക എന്നതാണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്.മൂന്നാന്‍ സ്വന്തം പോക്കറ്റ് നിറയ്ക്കാന്‍ വെണ്ടി പറയുന്ന കാര്യങ്ങള്‍ ഒരുപാട് പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു.നമ്മള്‍ പറയാന്‍ പറഞ്ഞ കാര്യങ്ങള്‍ പറയാതിരിക്കുകയും നമ്മള്‍ മനസില്‍ പോലും വിചാരിക്കാത്ത കാര്യങ്ങള്‍  പോലിപ്പിച്ച് പറയുകയും ചെയ്യുന്നത് ഇവരുടെ തോഴിലിന്‍റെ ഭാഗമായി കരുതപ്പെട്ടു വരുന്നു.’നല്ലോരു ബന്ധം ഞാന്‍” ഒപ്പിച്ച്” തരാം’- ഇതാണവരുടെ സ്റ്റൈല്‍.

                             അതുമാത്രമല്ല പുറം നാടുകളില്‍ ജോലിയുള്ളവര്‍ക്ക് കാര്യമായി അന്വേഷിക്കാനോ സ്വന്തം ജീവിതം പങ്കിടാന്‍ പോകുന്നവരുമായി ആശയവിനിമയം നടത്തുവാനോ സമയമോ സന്ദര്‍ഭമോ കിട്ടറില്ലാ എന്നതാണ് വാസ്തവം.മാതാപിതാക്കള്‍ തിരഞ്ഞെടുത്ത എതാനും പേരില്‍ നിന്നും കൊള്ളാവുന്ന ഒരാളെ  സ്വീകരിക്കുക എന്ന നിലപാടാണ് ഇവര്ക്കുള്ളത്.ലീവ് തീരുന്നതിനു മുന്‍പ് പെണ്ണുകാണല്‍,ഉറപ്പിക്കല്‍,കല്യാണം എന്നിങ്ങനെ വളരെ തിരക്കാണ്.അതിനിടയില്‍ തനിക്കിണങ്ങുന്നതാണോ എന്നു മനസ്സിലാക്കാന്‍ സാധിക്കില്ല.

                     ഇനി പ്രേമവിവാഹങ്ങളായാലും പരസ്പരം എല്ലാ കാര്യങ്ങളും തുറന്നു പറയാറില്ല.മോശമെന്ന് തനിക്കു കൂടി അറിയാവുന്ന സ്വഭാവമായാലും നമ്മള്‍ അതു നമ്മുടെ പ്രിയപ്പെട്ടവരോട് മറച്ച് വെയ്ക്കും.മൂന്നൊ നാലൊ കൊല്ലം പ്രേമിച്ച് വിവാഹം ചെയ്താല്‍ കൂടി,വിവാഹശേഷമായിരിക്കും ചില പുതിയ കാര്യങ്ങള്‍ അറിയുവാനിടവരിക.അപ്പോള്‍ സ്വയം തിരഞ്ഞെടുത്ത ജീവിതമായത് കൊണ്ട് പലരും സഹകരിച്ച് പോകുന്നു.അതുകൊണ്ടായിരിക്കും ഒരു പക്ഷെ,പ്രേമവിവാഹങ്ങളില്‍,അറേയ്ഞ്ജ്ഡ് മാര്യേജിനേക്കാളും പ്രശ്നങ്ങള്‍ കുറയുന്നത്.അറേയ്ഞ്ജ്ഡ് മാര്യേജുകളില്‍ താങ്ങും തണലുമായി നില്ക്കുന്ന മാതാപിതാക്കള്‍ ചിലപ്പോഴൊക്കെ പ്രശ്നഗല്‍ വലുതാക്കാറുണ്ട്.തന്നയുമല്ല പരസ്പരം പറഞ്ഞു തീര്‍ക്കേണ്ട കുഞ്ഞുകാര്യങ്ങള്‍ പോലും മാതാപിതാക്കളൊട് ചര്‍ച്ച ചെയ്ത് വഷളാകകകുന്നവരുമുണ്ട്.അതായത് നിങ്ങളല്ലെ കൂട്ടിയോജിപ്പിച്ചത് ഇനി എന്ത് പ്രശ്നമുണ്ടായാലും നിങ്ങള്‍ തന്നെ തീര്ത്ത് തരണം എന്നൊരു മനോഭാവമാണ് പല പെന്‍കുട്ടികള്‍ക്കും. 

              എന്ത് തരം വിവാഹമായാലും പരസ്പരം തുറന്ന് കാര്യങ്ങള്‍ പറഞ്ഞ് ഇരുവീട്ടുകരുടെയും സമ്മതത്തോടെ നടത്തുന്ന വിവാഹങ്ങള്‍ ദീര്‍ഘനാള്‍ നിലനില്ക്കും എന്നാണെന്‍റെ വിശ്വാസം.കാര്യങ്ങള്‍ തുറന്ന് പറയുന്നതിലൂടെ ചില നല്ല ബന്ധങ്ങള്‍ കിട്ടാതെ പോയെന്നു വരാം.എന്നാലും കാര്യങ്ങള്‍ മറച്ച് വെച്ച് നല്ല ബന്ധങ്ങളുടെ പിറകേ പോയാല്‍ പിന്നീട് ദു:ഖങ്ങള്‍ മാത്രമാവും കൂട്ട്.പരസ്പരം സ്നേഹിച്ചും ക്ഷമിച്ചും നല്ലൊരു ജീവിതം നമ്മള്‍ക്ക് കെട്ടിപ്പടുക്കാം.

വാല്കഷ്ണം : അമേരിക്കന്‍ സംസ്ക്കാരവും ഡേറ്റിംഗും ചാറ്റിംഗും നമ്മള്‍ ശീലമാക്കിയപ്പോള്‍ സായിപ്പ് നമ്മുടെ രീതിയിലേക്ക് ചുവടുമാറ്റുന്നു.അവിടെയിപ്പോള്‍ അറേയ്ഞ്ജ്ഡ് മാര്യേജിന്‍റെ സീസണ്‍ തുടങ്ങിയിരിക്കുന്നു.അവസാനം നമ്മള്‍ തുപ്പിയത് നമ്മള്‍ തന്നെ തിന്നേണ്ടി വരുമോ എന്തോ?

പീഡനം-ശിക്ഷ ഇതു മതിയോ?

ചാവക്കാട്: ഉല്സവം കാണാനെത്തിയ പതിമൂന്നുകാരനെ കടപ്പുറത്ത് പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ യുവാവ് പിടിയിലായി.തിരുവത്ര ചെങ്കോട്ടയ്ക്കു പടിഞ്ഞാറ് കേരന്‍റകത്ത് ഹംസുവിനെയാണ്[32]പോലീസ് അറസ്റ്റ് ചെയ്തത്.എടക്കഴിയൂര്‍ നാലാംകല്ല് പടിഞ്ഞാറ് പുലിക്കല്‍ നിസാമുദീനെയാണ് പ്രകൃതിവിരുദ്ധ വേഴ്ചയ്ക്കിടെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നു പ്രതി മൊഴി നല്കിയതായി പോലീസ് പറഞ്ഞു.[കടപ്പാട്: മലയാള മനോരമ]

                 ഈ സംഭവം എന്നെ ഞെട്ടിച്ചു എന്നൊന്നും ഞാന്‍ പറയുന്നില്ല.പക്ഷെ ഒന്നു ചിന്തിപ്പിച്ചു.കാരണം ,ആദ്യമൊക്കെ പെണ്‍കുട്ടികളെ മാത്രം കണ്ണിലെണ്ണയൊഴിച്ച് കാത്തുസൂക്ഷിച്ചാല്‍ മതിയായിരുന്നു.പെണ്മക്കളുള്ള അമ്മമാരുടെ നെന്‍ചില്‍ വലിയൊരു നെരിപ്പോട് കയറ്റിവെച്ച പോലെയാണ് എന്നു പഴമക്കാര്‍ പറയുന്നത് ശരിയാണ്.ജനിച്ചു വീഴുന്ന അന്നു മുതല്‍  വീട്ടില്‍ ലക്ഷ്മി അവതരിച്ച സന്തോഷത്തേക്കാളുപരി കാക്കയ്ക്കും പരുന്തിനും കൊടുക്കാതെ ഈ മകളെ സംരക്ഷിക്കുന്നതെങ്ങിനെയന്നാവും മനസ്സില്‍ ഏതു നിമിഷവും ചിന്ത.

എന്‍റെയൊരു സുഹൃത്ത് സ്വന്തം മകള്‍ എവിടെയെങ്കിലും പോയി തിരിച്ചു വരാന്‍ നിമിഷങ്ങള്‍ വൈകുമ്പോളെക്കും ആകാശവും ഭൂമിയും ഒന്നാക്കുന്നത് കണ്ട് ഞാന്‍ അതിശയിച്ച് പോയിട്ടുണ്ട്.രണ്ട് പെണ്‍കുട്ടികളുടെ അമ്മയായതിനാലാവണം അവള്‍ക്ക് ഉള്ളതിനെക്കാള്‍ പ്രായം തോന്നുന്നത് എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.തന്നെയുമല്ല ഇപ്പൊഴത്തെ കുട്ടികള്‍ക്ക്,ഒരുപക്ഷെ ഭക്ഷണത്തിന്‍റെ പ്രത്യേകത കൊണ്ടാവാം ഉളളളതിനെക്കാള്‍ വളര്‍ച കാഴ്ചയില്‍ പ്രകടമാവുന്നു.പ്രത്യേകിച്ചും കൌമാരക്കാരായ പെണ്‍കുട്ടികളുടെ അമ്മമാരുടെ രക്തസമ്മര്‍ദം പരിശോധിച്ച് നോക്കിയാല്‍ ഫലം  വളരെ ഞെട്ടിക്കുന്നതായിരിക്കും.

                രണ്ട് വയസുള്ള ഒരു പെണ്‍കുഞ്ഞിനെ ഓമനിക്കാനും താലോലിക്കുന്നതിനും പകരം കാമാവേശത്തോടെ സമീപിക്കുന്നവരുടെ മനസ്സില്‍ എന്തായിരിക്കും അവര്‍ ചിന്തിക്കുന്നുണ്ടാവുക എന്നു പലപ്പോഴും ഞാന്‍ ആലോചിച്ചു നോക്കിയിട്ടുണ്ട്.

                പീഡനത്തിനു ഇരയാവുന്ന പെണ്‍കുട്ടിയുടെ മാനസീക  അവസ്ഥ നാം എത്രയൊക്കെ ശ്രമിച്ചാലും ഉള്‍കൊള്ളാന്‍ സാധിക്കില്ല.ശരീരത്തിലെ മുറിവുകള്‍ മാഞ്ഞുപ്പോയാലും മനസ്സിന്‍റെ മുറിവുകള്‍ എപ്പോഴും നീറി പിടിക്കുന്ന ഒരു വലിയ ഓര്‍മ്മയായ് അവശേഷിക്കുന്നു.

                      സ്വന്തം പിതാവില്‍ നിന്നു പോലും രക്ഷയില്ലാത്ത അവസ്ഥയില്‍ എന്താണ് അവരോടു നമുക്ക് പറയനുള്ളത്?പെന്‍കുട്ടികളുടെ ഈ അരക്ഷിതാവസ്ഥ മാളികയിലും മണ്‍കുടിലിലും ഒരുപോലെ,അവിടെ പ്രായവ്യത്യാസങ്ങളില്ല,ജാതിമതഭേദമില്ല.എന്തൊരു ഐക്യം!!!.

                   ഇത്രയും പെണ്‍കുട്ടികളുടെ കാര്യം.മേല്പ്പറഞ്ഞ സംഭവം ഇനിയുള്ള കാലം പീഡനങ്ങള്‍ക്ക് ലിംഗഭേദമില്ല എന്ന ഞെട്ടിക്കുന്ന സത്യത്തിലേക്ക് നമ്മളുടെ ശ്രദ്ധ ക്ഷണിക്കുന്നു.ഇത് ആദ്യത്തെ സംഭവമൊന്നുമായിരിക്കില്ല.കാരണം ഞാന്‍ പത്രം വായിച്ച് ഉറക്കെ ചിന്തിച്ചപ്പോള്‍ എന്‍റെ വീട്ടില്‍ ജോലിക്ക് വരുന്ന സ്ത്രീ പറനഞഞ കഥ ഇതിനേയും വെല്ലുന്നതായിരുന്നു.

സംഭവം നടക്കുന്നത് ഞങ്ങളുടെ വീടിനു സമീപത്തുള്ള പാടശേഖരത്തിലാണ് .ചെട്ടിയാന്മാരുടെ കോളനിയിലെ ഒരു പയ്യനെ അവശ നിലയില്‍ കണ്ടെത്തിയത്രേ. ആ കുട്ടിക്കിപ്പോള്‍ പതിനാറ് വയസ്സുണ്ടാകുമെന്നു ജോലിക്കാരി പറഞ്ഞു.ആ കുട്ടിയെ കണ്ടെത്തുമ്പോള്‍ അതിന്‍റെ വായില്‍ നിറയെ പുണ്ണ് പിടിച്ച പോലെയായിരുന്നു,വയറ് ഗര്‍ഭിണികളുടേതു പോലെയായിരുന്നു എന്നും ജോലിക്കാരി സ്ത്രീ പറഞ്ഞു.കുട്ടി വീട്ടിലേക്ക് ടി വി വാങ്ങുന്നു,സ്റ്റീരിയോ വാങ്ങുന്നു,നല്ല ഷര്‍ട്ടും പാന്‍റ്റുകളും വാങ്ങുന്നു.പക്ഷെ ഇതൊന്നു വീട്ടുകാര്‍  കാര്യമാക്കിയില്ല,കാര്യമാക്കിയാല്‍ തന്നെയും അവര്‍ക്ക് കിട്ടുന്ന സാധനങ്ങള്‍ അവരെ നിശ്ശബ്ദ്ധരാക്കി.കുറെ കാലത്തോളം ചികിത്സ കഴിഞ്ഞിട്ടാണത്രെ ആ കുട്ടി രക്ഷപ്പെട്ടത്.ഈ സംഭവത്തിനു ശേഷം  അവനെ സ്കൂളില്‍ നിന്നു പുറത്താക്കി,മാനക്കേട് മാറ്റാന്‍ വീട്ടുകാര്‍ കൊടുത്ത കേസില്‍ അവര്‍ക്ക് അന്‍പതിനായിരം രൂപ അവരുടെ ബന്ധുകാളായ ചില ആളുകള്‍ തന്നെ കൊടുത്തു കേസൊതുക്കി തീര്ത്തു[.അവര്‍ തന്നെയാണ് പ്രതികള്‍ എന്ന് വാദിയും പ്രതിയും സമ്മതിക്കുന്നില്ലെങ്കിലും നാട്ടുകാര്‍ക്ക് ഉറപ്പാണത്രേ]

                  എന്തിനു ഈ പാഴ്വേലക്കെല്ലാം പോകുന്നു? വെറും നൈമിഷികമായ സുഖത്തിനു വേണ്ടി നശിക്കുന്നത് എന്തെല്ലാമാണ്?

                                പ്രകൃതിവിരുദ്ധ ബന്ധങ്ങള്‍ ഒരു ഫാഷനായി മാറിക്കൊണ്ടീരിക്കുന്നു.പുരുഷന്‍ പുരുഷനെയും  സ്ത്രീ സ്ത്രീയെയും സ്നേഹിക്കുന്നു,വിവാഹം കഴിക്കാനഗ്രഹിക്കുന്നു. വിചിത്രം തന്നെ.ഇതെല്ലാം മനസീകവൈകല്യങ്ങളാണെന്നും ചികിത്സിച്ചാല്‍ ഭേദപ്പെട്ടേക്കമെന്നും വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു.എന്നിട്ടും!!!!

                    മാംസദാഹത്തിനു മരുന്ന് കണ്ടുപ്പിടിക്കേണ്ടിയിരിക്കുന്നു.അധ്യാപകനു ശിഷ്യയൊടും പിതാവിനു പുത്രിയൊടും സഹൊദരനു സഹോദരിയോടും കാമം തോന്നിയാല്‍ എന്താണോ ഒരു പോംവഴി?

               ഒരു സംശയം- ലൈംഗീക തൊഴിലാളികള്‍ റോഡിലൂടെ നടന്നു അവകാശങ്ങള്‍ ഏറ്റുവാങ്ങുകയും ആനുകൂല്യങ്ങള്‍ ചോദിച്ചു വങ്ങുകയും ചെയ്യുന്ന ഈ കാലഘട്ടത്തില്‍  എന്തിനു പീഡനങ്ങളും മാനഭംഗങ്ങളും?വില കൊടുത്താല്‍ കിട്ടുമെങ്കില്‍  പിന്നെയെന്തിനു പിടിച്ചു പറിക്കുന്നു? മാനം വില്ക്കാന്‍ തയ്യാറുള്ളവരുള്ളപ്പോള്‍[എന്തിന്‍റെ പേരിലായാലും] എന്തിനു അതിനു തയ്യാറല്ലാത്തവരെ ഇതിലേക്ക് വലിച്ചിഴകകകുന്നു? സംശയങ്ങള്‍ തീരുന്നില്ല,ആര്‍ക്കും അങ്ങനെയൊന്നും ഉണ്ടാവല്ലെ എന്ന പ്രാര്ത്ഥനയും!

“വലതു കണ്ണ് നിനക്കു പാപഹേതുവാകുന്നെങ്കില്‍ അതു ചൂഴ്ന്നെടുത്ത് എറിഞ്ഞുക്കളയുക;ശരീരമാകെ നരകത്തിലേക്കു എറിയപ്പെടുന്നതിനേക്കാള്‍ നല്ലത്, അവയവങ്ങളിലൊന്നു നഷ്ടപ്പെടുകയാണ്.വലതു കരം നിനക്കു പാപഹേതുവാകുന്നെങ്കില്‍, അതു വെട്ടി ദൂരെ കളയുക.ശരീരമാകെ നരകത്തില്‍ പതിക്കുന്നതിനെക്കാള്‍ നല്ലത്,അവയവങ്ങളിലൊന്നു നഷ്ടപ്പെടുന്നതാണ്.”[മത്തായി-5,29-30]

അങ്ങനെയെങ്കില്‍ ഇവരുടെ ഏതവയവമാണ് പിഴുതെടുക്കേണ്ടത്? മുകളില്‍ പറഞ്ഞ [ചാവക്കാട്] സംഭവത്തിലെ പ്രതി മുന്‍പ് പതിനേഴ് വയസ്സില്‍ പത്തു വയസ്സുകാരിയെ പീഡിപ്പിച്ചതിനു ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുള്ള ആളാണ്.ആ  ശിക്ഷ പ്രതിക്ക് കുറ്റബോധമോ പശ്ചത്താപമോ മാനസാന്തരമോ ഉണ്ടാക്കിയിട്ടില്ല എന്നതു പകല്‍ പോലെ വ്യക്തം.പിന്നെന്തിനു ശിക്ഷ എന്ന പ്രഹസനം? എന്‍റെ അഭിപ്രായത്തില്‍ ഒന്നുകില്‍ കഠിനമായ ശിക്ഷകള്‍ക്കു വിധേയരാക്കുക അല്ലെങ്കില്‍ മാനസികമായ ചികിത്സക്കു ശേഷം പുനരധിവസിപ്പിക്കുക.

                     എന്നാലും വിവരവും വിദ്യഭ്യാസവും ഉള്ള ,സമൂഹത്തിന്‍റെ ഉന്നതശ്രേഷ്ഠന്മാരായ,പീഡിതാക്കളെ[പ്രയോഗം ശരിയാണോ എന്നറിയില്ല] എങ്ങനെ ശിക്ഷിക്കും?ഉറങ്ങുന്നവരെയല്ലെ ഉണര്ത്താന്‍ കഴിയൂ ഉറക്കം നടിക്കുന്നവരെ എന്തു ചെയ്യും?

ഭയം കൂടാതെ ജോലി ചെയ്യാന്‍!!

നമ്മുടെ നാട് സ്ത്രീകള്‍ക്ക് സുരക്ഷിതമാണോ?

സൌമ്യ വിശ്വനാഥന്‍-സെപ്റ്റംബര്‍ മുപ്പതാം തീയതി രാത്രിയില്‍ മാല്ഗാവിലും മൊടെസയിലും ഉണ്ടായ ബോംബ് സ്ഫോടനത്തിന്‍റെ ഏറ്റവും പുതിയ വാര്ത്താവിവരണം തയ്യാറാക്കാന്‍ വേണ്ടി രാത്രി ജോലി  ചെയ്യാന്‍ തീരുമാനിച്ചപ്പോള്‍  ഒരിക്കലും ആ രാത്രി തനിക്കു സമ്മാനിക്കാന്‍ പോകുന്നത് മരണമാണെന്ന് അറിഞ്ഞിട്ടുണ്ടാവില്ല. 

സൌമ്യ ,മധ്യവര്‍ഗ്ഗ യുവപ്രൊഫഷണലാണ്.ജോലിയോടുള്ള ആത്മാര്ഥത മൂലം ഭയവും അരക്ഷിതാവസ്ഥയും വകവെയ്ക്കാതെ രാത്രിയും പകലും ഒന്നാക്കി ജോലി ചെയ്യാന്‍ മനസുള്ള യുവത്വത്തിന്‍റെ പ്രതീകം.എന്നാല്‍ പുലര്‍ച്ചെ 3 മണിക്ക് സ്വയം വണ്ടിയോടിച്ച് പോവുകയായിരുന്ന സൌമ്യയെ വിജനമായ റോഡില്‍ വെച്ച് വെടിവച്ച് കൊല്ലുകയായിരുന്നു.

ഇതുപോലെ എന്തെങ്കിലും സംഭവിച്ചാല്‍ മാത്രമേ നമ്മള്‍ക്ക് ഇങ്ങനെയൊരു അപകടത്തെ പറ്റി ചിന്തിക്കാനോ പോംവഴി കണ്ടെത്താനോ നേരം ഉള്ളൂ.അതുവരെ എല്ലാം വെള്ളത്തില്‍ വരച്ച വര പോലെ,അതിനുശേഷവും സ്ത്രീകളുടെ സുരക്ഷിതത്വത്തിനും രക്ഷക്കും വേണ്ടിയുള്ള മുറവിളി വനരോദനങ്ങളാവുന്നു.

അഗോളവല്ക്കരണവും ഉയര്ന്ന ജീവിതചിലവുകളും സ്ത്രീകലുടെ ഉയര്ന്ന വിദ്യാഭ്യാസനിലവാരവും സ്വന്തമായി സമ്പാദിക്കാന്‍ അവരെ പ്രേരരപ്പിക്കുന്നു.ബി പി ഒ കളുടെ അതിപ്രസരം സ്ത്രീകള്‍ക്ക് വന്‍ ജോലി സാധ്യത നല്കുന്നു.എന്നാല്‍,രാത്രി ഏറെ വൈകി ജോലി ചെയ്യുന്ന സ്ത്രീകളുടെ ശാരീരികവും മാനസീകവുമായ സുരക്ഷിതത്വം ഉറപ്പ് വരുത്താന്‍ മേലധികാരികളോ ഭരണക്കൂടമോ എന്തെങ്കിലും ചെയ്യുന്നുണ്ടോ എന്ന അന്വേഷണം  ഇവിടെ പ്രസക്തമാവുന്നു.

അങ്ങനെ 2005-2006 ല്‍ ജാഗോരി” എന്ന വനിതാ സംഘടന നടത്തിയ അന്വേഷണത്തില്‍,വന്‍ നഗരങ്ങളില്‍, നമ്മുടെ തലസ്ഥാനമായ ദില്ലിയില്‍ പോലും സ്ത്രീകള്‍ക്ക് സുരക്ഷിതരായി നമ്മുടെ റോഡുകളില്‍ കൂടി യാത്ര ചെയ്യാന്‍ സാധിക്കുന്നില്ല. റോഡുകളുടെ നിര്മാണവും തെരുവുവിളക്കുകളുടെ അഭാവവും പോലിസ് സ്റ്റേഷന്‍റെ സഹായങ്ങളും പബ്ളിക്‍ ബൂത്തുകളുടെയും കടകളുടെയും വഴിവാണിഭക്കാരുടെയും അഭാവവും എല്ലാമെല്ലാം സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ക്ക് സഹായമാവുന്നു എന്ന് അവര്‍ കണ്ടെത്തി.

ഒരു നഗരത്തിന്‍റെ വളര്‍ചയുടെ മുഖമുദ്ര അവിടുത്തെ ഫ്ലൈ ഓവറുകളും ഷോപ്പിംഗ് മോളുകളും അല്ല മറിച്ച് അവയിലൂടെ യാത്ര ചെയ്യുന്നവരും അത് ഉപയോഗിക്കുന്നവരുമായ സാധാരണ ജനങ്ങളുടെ സുരക്ഷിതത്വമാണ്, അവര്‍ക്കു എങ്ങനെ ഭയം കൂടാതെ ഈ സൌകര്യങ്ങള്‍ ഉപയോഗിക്കാമെന്നതിലാണ്,നഗരത്തിന്‍റെ വികസനവും ഉയര്‍ച്ചയും നിലകൊള്ളുന്നത്.

സൌമ്യ വിശ്വനാഥന്‍റെ മരണത്തിനു ശേഷം നടന്ന ധര്ണകള്‍ക്കും സമരങ്ങള്‍ക്കും ശേഷം യൂണിയനുകള്‍ ജോലി സ്ഥലത്തെ സ്ത്രീകളുടെ സുരക്ഷിതത്വത്തിനു വേണ്ടി പ്രത്യേക നിയമം വേണമെന്നു ആവശ്യപ്പെടുന്നു.സൌമ്യയെ ‘ധീരയായ പെണ്‍കുട്ടി ‘എന്നു വിശേഷിപ്പിച്ച് ദില്ലി മുഖ്യമന്ത്രി ഷീല ദീക്ഷിതിനോട് പറയട്ടെ-അത് ധീരതയല്ല മറിച്ച് തനിക്കും തന്‍റെ കുടുംബത്തിനും ഈ സമൂഹത്തില്‍ നന്നായി ജീവിക്കണമെന്ന ത്വരയാണ്,രാത്രിയിലും ജോലി ചെയ്യാന്‍ തയ്യാറാകുന്ന സ്ത്രീകളുടെ മനസിലുള്ളത്.

ബംഗലുരു  എച് പി ഗ്ലോബല്സോഫ്റ്റ് ജോലിക്കാരിയായിരുന്ന പ്രതിഭ ശ്രീകണ്ഠമൂര്ത്തിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയതിനു ശേഷം [2005 ഡിസംബര്‍] വളരെയധികം പ്രക്ഷോഭം സ്ത്രീ സുരക്ഷിതത്വത്തിനു വേണ്ടി ഉയരുന്നു.

രാത്രി ജോലി ചെയ്യുന്ന വനിതാജീവനക്കാരുടെ സുരക്ഷിതത്വം ഉറപ്പ് വരുത്തേണ്ടത് മേലധികാരികളുടെ കടമയാണ്.വനിതാജീവനക്കാരെ ജോലി കഴിഞ്ഞതിനുശേഷം അവരവരുടെ വീടുകളില്‍ സുരക്ഷിതമായി എത്തിക്കേണ്ടതാണ്.അതല്ലെങ്കില്‍ ജോലിചെയ്യുന്ന സ്ഥാപനത്തില്‍ അവര്‍ക്കായി താമസസൌകര്യമോ വിശ്രമമുറികളോ ഏര്‍പ്പെടുത്തേണ്ടതാണ്.

കൂടുതല്‍ സ്ത്രീകള്‍ക്ക് രാത്രി ജോലി ചെയ്യാന്‍ സാധിക്കും വിധം നിയമനിര്‍മ്മാണത്തില്‍ മാറ്റം വരുത്തിയ ഭരണകൂടത്തിനു അവരുടെ സുരക്ഷിതത്വം ഉറപ്പ് വരുത്തേണ്ട ബാധ്യതയും ഉണ്ട്.അതുകൊണ്ട് സ്ത്രീയായാലും പുരുഷനായാലും സമാധാനമായുംസുരക്ഷിതമായും ജോലി ചെയ്യാന്‍ വേണ്ടിയുള്ള കര്‍ശനനിയമം കൊണ്ടുവരണം.

ജോലിസ്ഥലത്ത് മേലധികാരികളില്‍ നിന്നോ സഹപ്രവര്ത്തകരില്നിന്നോ ഉണ്ടാകുന്ന ലൈംഗീക പീഡനങ്ങള്‍ക്കെതിരായുള്ള ബില്ലിലും[ഇതുവരെ പ്രബല്യത്തില്‍ വന്നിട്ടില്ലാന്ന് തോന്നുന്നു] സ്ത്രീകളുടെ സുരക്ഷിതത്വത്തെ പറ്റിയൊന്നു പറയുന്നില്ല.

കടകള്‍ മുതലായ വ്യാപാരവാണിജ്യകച്ച‌വടസ്ഥാപനങ്ങളില്‍ സ്ത്രീകളെ വൈകി ജോലിക്ക് നിര്ത്തുന്നത് തടഞ്ഞിട്ടുണ്ടെങ്കിലും,പത്രങ്ങള്‍ ചാനലുകള്‍ തുടങ്ങിയ വാര്ത്താമാധ്യമങ്ങള്‍ക്ക് ഈ നിയമങ്ങല്‍ ബാധകമല്ല.എന്നാല്‍ ചില സ്ഥാപനങ്ങളെങ്കിലും വനിതാജീവനക്കാര്‍ക്കായി താമസസൌകര്യം ഒരുക്കുകയോ വീടുകളിലെത്തിച്ച് കൊടുക്കുകയോ ചെയ്യുന്നുണ്ട്.

ഒരു സ്ഥപനത്തിനു തങ്ങളുടെ ജീവനക്കാരുടെ സുരക്ഷിതത്വത്തില്‍ നിന്നു പിന്മാറാന്‍ കഴിയില്ല.ഇപ്പോള്‍ എതാനും കമ്പനികള്‍ തങ്ങളുടെ ജീവനകാര്‍ക്കായി വാഹനസൌകര്യ ഏര്‍പ്പെടുത്തുന്നു,ജി പി എസ് സിസ്റ്റം വഴി ജീവനക്കാരുടെ റൂട്ടുകള്‍ പിന്തുടരുന്നു.

സ്ത്രീ കളുടെ രക്ഷക്കായി ചര്‍ച്ചകളും സെമിനാറുകളും നടക്കുന്നുണ്ടെങ്കിലും എത്രത്തോളം ഫലം ഇവയില്‍ നിന്നെല്ലം ഉണ്ടാവുമെന്ന് കണ്ട് തന്നെ അറിയണം

നമ്മുടെ നാട്ടിലെ ഏറ്റവും സുരക്ഷിതത്വമുള്ള സ്ഥലമാണ്’ പാര്ലമെന്‍റ്റ് സ്റ്റ്റീറ്റ്’ നെ കരുതുന്നത്.രാത്രി 8 മണിക്ക് ശേഷം ഇവിടം വളരേ വിജനമാണ്.ഒരു പോലിസുകാരനോ ഗാര്‍ഡോ ഇവിടെ ഉണ്ടാവില്ല,തന്നെയുമല്ല മാടകടകളോ ചെറുകച്ച‌വടക്കാരൊ ഇവിടെയില്ല.8 മണിക്ക് ശേഷം ഈ പരിസരത്ത്  കൂടെ  യാത്ര ചെയ്യുന്നത് സ്ത്രീകള്‍ക്ക് മാത്രമല്ല പുരുഷന്മാര്‍ക്കും പേടിസ്വപ്നമാണ്.

ഇതെല്ലാം മാറുമെന്നു പ്രതീക്ഷിക്കാം.അല്ലെങ്കില്‍ ഇനിയും നമ്മുടെ വനിതകള്‍ക്ക് മുളകുപ്പൊടിയോ കുരുമുളക്‍ സ്പ്രെയോ പേനാക്കത്തിയോ വാനിറ്റി ബാഗില്‍ സ്ഥിരമായി കൊണ്ടു നടക്കേണ്ടിവരും.

വി.കുര്‍ബാനയും ശ്രദ്ധയും

ഇന്ന് പത്തരക്കുള്ള കുര്‍ബാനക്കു പോകാന്‍ തീരുമാനിച്ചു.രണ്ടാഴ്ചയായി കുര്‍ബാനയില്‍ സംബന്ധിച്ചിട്ട്,കാരണം മറ്റൊന്നുമല്ല കുഞ്ഞാവെ നോക്കാന്‍ ആരുമില്ല.കുഞ്ഞാവെയും കൊണ്ട് പള്ളിയില്‍ പോകുന്നതിലും ഭേദം വീട്ടില്‍ തന്നേയിരിക്കുന്നതാണ്.ഒന്നും ശ്രദ്ധിക്കാന്‍ കഴിയില്ല.ഇന്നിപ്പൊ അമ്മ വന്നിട്ടുണ്ട് ,കുഞ്ഞാവെ ധൈര്യമായി ഏല്പിച്ച് പോകാം.

കൃത്യ സമയത്തിനു തന്നെ പള്ളിയില്‍ എത്തി മുഴുവന്‍ കുര്‍ബാനയും കണ്ടില്ലെങ്കില്‍ പിന്നെ ഒരു സുഖവുമില്ല,തന്നെയുമില്ല കുര്‍ബാന സ്വീകരിക്കാനും തോന്നില്ല.

നല്ല തിരക്കുണ്ട്!അല്ഫോന്സാമ്മയെ വിശുദ്ധയായി പ്രഖ്യാപിക്കുന്നതിന്‍റെ ദിവസമായതിനാലാവണം ഇന്നിത്ര തിരക്ക്!എന്തായാലും അള്ത്താര കാണുന്നവിധത്തില്‍ മുട്ടു കുത്തി കുരിശ് വരച്ച് ഇരുന്നു.അച്ചന്‍ വന്നു, കുര്‍ബാന തുടങ്ങി.പ്രസംഗം തുടങ്ങാറായി.അതുവരെ സമാധാനമായി ഇരുന്ന് കുര്‍ബാന കണ്ടിരുന്ന എന്‍റെ ശ്രദ്ധ തിരിക്കുന്നതിനു വേണ്ടി അതാ വരുന്നു ഒരു സുന്ദരിയായ സ്ത്രീ.

നല്ല കടുത്ത ഓറഞ്ച് നിറമുള്ള ഒത്തിരി എംബ്രൊയിഡറിയുള്ള ഒരു കണ്ണഞ്ചിപ്പിക്കുന്ന സാരിയുടുത്ത് അവര്‍,എന്‍റെ മുന്നില്‍ മുട്ടുകുത്തി.ഞാന്‍ നീങ്ങിയില്ലായിരുന്നെങ്കില്‍ അവരുടെ പൃഷ്ഠം എന്‍റെ മുഖത്ത് തട്ടിയേനേ.തൊട്ടപുറത്ത് ഇഷ്ടം പോലെ സ്ഥലം ഉണ്ട്.എന്നിരുന്നാലും അവര്‍ ഈ തിരക്കില്‍,ഇല്ലാത്ത സ്ഥലം ഉണ്ടാക്കി ഇരിക്കേണ്ട ഒരു കാര്യവുമ്മില്ല.പിന്നെ ഞാന്‍ ആലോചിച്ചു നോക്കിയപ്പോള്‍ തോന്നി,ഒരുപക്ഷേ,അച്ചന്‍ കാണാതിരിക്കാനാവും.വൈകിയാണല്ലോ വന്നത്,തന്നെയുമല്ല ആരേയും ആകര്ഷിക്കുന്ന സാരിയും,അച്ചന്‍റെ ശ്രദ്ധ തെറ്റിക്കണ്ട എന്നു കരുതി കാണും,പാവം!! കണ്ടാല്‍ തന്നെ അറിയാം,ഒത്തിരി കാശുള്ള എതോ വലിയ തറവാട്ടിലെ മരുമകളാണെന്ന്.കാരണം ഇരുകൈകളിലും പൂട്ടുംകുംഭം പോലെ വീതിയേറിയ സ്വര്ണ്ണ വളകളും കഴുത്തില്‍ മൂന്നാലു മാലയും ഒക്കെയിട്ട് ഒരു ജുവലറിയുടെ പരസ്യം പോലെയാണ് കക്ഷി വന്നിരിക്കുന്നത്.

പ്രസംഗത്തിനു എല്ലാവരും ഇരിക്കുമ്പൊള്‍ ഇവര്‍ എന്‍റെ മടിയില്‍ എങ്ങാനും ഇരുന്നാലോ എന്നു ഭയന്നു ഞാന്‍ ബുദ്ധിപൂര്‍‌‌വം നീങ്ങിയിരുന്നു.എന്‍റെ ശ്രദ്ധ മുഴുവനും ഇവരിലാണ്.ഇരുന്നപ്പോള്‍ അവര്‍ ചെരുപ്പ് ഊരി അടുത്ത് തന്നെ വച്ചു.അമ്പമ്പോ,നല്ല അടിപൊളി ചെരുപ്പ്,കിടിലന്‍.പുറത്തൂരിവെച്ചാല്‍ എപ്പോ അടിച്ചോണ്ട് പോയി എന്നു ചോദിച്ചാല്‍ മതി!![എടുത്ത് കൊണ്ട് പോകുന്നവരുടെ വിചാരം ആരും കാണുന്നില്ല എന്നാണ്,പക്ഷെ എല്ലാം കാണുന്നവന്‍റെ തിരുനടയില്‍ നിന്നാണ് മോഷ്ടിക്കുന്നത് എന്നാരും മനസ്സിലാക്കുന്നില്ല].

അങ്ങനെ അവര്‍ ചെരുപ്പ് ഊരി വച്ചപ്പോഴാണ് എന്‍റെ സമനില ആകെ തെറ്റിയത്.കാലുകള്‍ വെള്ളം കണ്ടിട്ട് കുറേ നാളുകളെങ്കിലും ആയിട്ടുണ്ടാവും.മീന്‍ പൊരിക്കുന്നതിനു വേണ്ടി വരഞ്ഞിരിക്കുന്നതു പോലെയാണ്,കാലുകള്‍ വിണ്ടുകീറിയിരിക്കുന്നതു.ഒരു മുപ്പത്-മുപ്പത്തിരണ്ട് വയസു പ്രായമുള്ള അവരുടെ കാലുകള്‍ ഒരു അറുപത് വയസ്സുകാരിയുടെ പോലെയാണ് തോന്നിച്ചത്.രാവിലെ വീട്ടുപണികള്‍ക്കിടയിലുണ്ടായ എല്ലാ ചെളിയും കരിയും അവരുടെ കാലില്‍ അതു പോലെ തന്നെയുന്‍ട്.ഇക്കാര്യം അറിയാമെന്നത് പോലെ അവര്‍ കാലുകള്‍ സാരീ കൊണ്ട് മറച്ചു.

അവര്‍ എനിക്കു സമാധാനം ആശംസിച്ചപ്പോള്‍ എന്‍റെ കൈയിലും അവര്‍ രാവിലെ വൃത്തിയാക്കിയ മീനിന്‍റെ മണം അനുഭവപ്പെട്ടതായി എനിക്കു തോന്നി.അതിനാല്‍ ഞാന്‍ എന്‍റെ കൈലേസ് കൊണ്ട് കൈകള്‍ നന്നയി തുടച്ചു.

പ്രസംഗസമയത്ത് എന്‍റെ ശ്രദ്ധ അവരില്‍ നിന്നും തിരിക്കാനായി ഞാന്‍ വെറുതെ മുന്നിലേക്ക് നോക്കി.നല്ല ഭംഗിയുള്ള ഒരു കുട്ടി.അവന്‍റെ അമ്മയുടെ അടുത്ത് കളിക്കുന്നു.അവന്‍റെ അമ്മയുടെ കൈയ്യില്‍ ഒരു വലിയ ബാഗ് ഉണ്ട്.അതില്‍ നിന്നും ബിസ്കറ്റ് എടുക്കുന്നു,ഫീഡിംഗ് ബോട്ടിലെടുക്കുന്നു,കുഞ്ഞു കാറുകളെടുക്കുന്നു,അവര്‍ അവരുടെ ലോകത്താണ്.ഇടക്ക് കരണ്ട് പോയി.അവന്‍ കരയാന്‍ തുടങ്ങി.കാരണം അവന്‍റെ ഉടുപ്പ് ,അത്രക്കു ചൂടുന്‍ടാക്കുന്നതായിരുന്നു.കണ്ടാലറിയാം അവന്‍റെ പിതാവ് മറുനാട്ടിലണെന്നും ഉടുപ്പ് അവിടെ നിന്നു കൊണ്ട് വന്നതാണെന്നും പാവം കുട്ടി,അവന്‍റെ അമ്മ പത്രാസ് കാണിക്കാന്‍ ഇട്ടു കൊടുത്തതാണ് ഈ ഉടുപ്പ്.അവന്‍റെ അമ്മ സ്വന്തം അമ്മയിയമ്മയില്‍ നിന്നും കുറച്ച് നേരം സ്വസ്ഥമായിരിക്കാന്‍ വന്നതാണെന്ന് തോന്നും,ആ ഇരുപ്പ് കണ്ടാല്‍!!

ഇതില്‍ നിന്നെല്ലാം എന്‍റെ ശ്രദ്ധ തിരിച്ചത് ഒരു മൂക്കുചീറ്റലാണ്.നോക്കുമ്പോള്‍ അച്ചന്‍ കൈലേസിലേക്ക് മൂക്ക് ചീറ്റുകയാണ്.എന്നിട്ട് അത് ളോഹയുടെ കൈക്കുള്ളില്‍ വെച്ചു.രണ്ടുമൂന്നു പ്രാവശ്യം തുമ്മി,ളോഹയില്‍ മൂക്കു തുടച്ചു.വാഴ്ത്തി വിഭജിച്ച്..ഒന്നുകൂടി മൂക്ക് ചീറ്റി,ശിഷ്യന്മാര്‍ക്ക് നല്കി കൊണ്ട് അരുള്‍ ചെയ്തു….വീണ്ടും വീണ്ടും.മതിയായി.ഞാന്‍ ഒന്നു തീരുമാനിച്ചു-കുര്‍ബാന സ്വീകരിക്കണ്ട.

പള്ളിയില്‍ വന്നതിലും ഭേദം വീട്ടിലിരുന്നു പ്രാര്ത്ഥിച്ചാല്‍ മതിയായിരുന്നു.അല്ലെങ്കില്‍ എന്‍റെ അമ്മയുടെ കൂടെ അല്ലറചില്ലറ പരദൂഷണം പറഞ്ഞിരുന്നാലും മതിയായിരുന്നു.

എന്തിനാണ് ഈ പ്രഹസനം?ആരെ ബോധിപ്പിക്കാനാണ്? ദൈവത്തിന്‍റെ ആലയം പരിശുദ്ധമായിരിക്കുന്നത് പോലെ അവിടെ ആരാധിക്കാനും പ്രാര്ത്ഥിക്കാനും ചെല്ലുന്ന നമ്മുടെ മനസ്സും ശരീരവും പരിശുദ്ധമായിരിക്കണം.നിങ്ങളുടെ മനസ്സില്‍ എന്തെങ്കിലും ദുഷ്ടവിചാരങ്ങളോ ശത്രുതയോ ഉണ്ടെങ്കില്‍ ബലിവസ്തു അവിടെ വച്ച് അനുതാപപ്പെട്ട് തെറ്റുകള്‍ ഏറ്റ് പറഞ്ഞ് ശത്രുക്കളോട് രമ്യപ്പെട്ടതിനു ശേഷം മാത്രമേ ബലിയര്‍പ്പിക്കാവൂ എന്നു പറഞ്ഞിരിക്കുന്നു.മുഴുവന്‍ കുര്‍ബാനയിലും ഭക്തിയോടെ പങ്കു കൊണ്ടെങ്കില്‍ മാത്രമേ കുര്‍ബാന സ്വീകരിക്കാവൂ എന്നു പറഞ്ഞിരിക്കുന്നു.

അങ്ങനെയെങ്കില്‍,പ്രസംഗ സമയത്ത് വന്ന് അവസാനത്തെ ആശീര്‍‌വാദത്തിനു മുന്‍പ് പോകുന്നവര്‍ കുര്‍ബാന സ്വീകരിച്ച് പ്രകടനം കാഴ്ചവെക്കുന്നത് ആരുടെ കണ്ണില്‍ പൊടിയിടനാണ?.സ്വയം ചോദിക്കേന്‍ടതാണ്.ഞാന്‍ ഒന്നു തീരുമാനിച്ചു പള്ളിയില്‍ അനാവശ്യ പ്രകടനങ്ങളും പ്രഹസനങ്ങളും കാഴ്ച വെക്കുന്നതിലും ഭേദം പള്ളിയില്‍ പോകാതിരിക്കുന്നതാണെന്ന്!!!!

വര്ണ്ണവിവേചനവും ബാരക്‍ ഒബാമയും.

ഏറ്റവും ഉന്നതരായ പൌരന്മാരുടെ നാടാണ് അമേരിക്ക എന്നാണ് അവരുടെ വിചാരവും പ്രവര്ത്തിയും.എന്നാല്‍ ലോകത്തിലെ ഏറ്റവും നീചമായ വര്ണ്ണവിവേചനത്തിന്‍റെ കൂത്തരങ്ങാണ് അമേരിക്ക എന്നു പറഞ്ഞാല്‍ അതു തെറ്റാവുമെന്നു തോന്നുന്നില്ല.

അമേരിക്കയുടെ പ്രസിഡണ്ട് തിരഞ്ഞെടുപ്പിനു മുന്നോടിയായി നടക്കുന്ന ഇലക്ഷന്‍ പ്രചാരണത്തിന്‍റെ ദൃശ്യങ്ങള്‍ കാണ്ടപ്പോള്‍ തോന്നിയ സംശയമാണ് ഇതെഴുതാന്‍ പ്രേരിപ്പിച്ചത്.

റിപബ്ളിക്കന്‍ പാര്‍ട്ടി സ്ഥാനാര്ഥിയായി ജോണ്‍ മെക്കേയിനും ഡെമോക്രാറ്റിക്‍ പാര്‍ട്ടി സ്ഥാനാര്ഥിയായി ബാരക്‍ ഒബാമയും മല്സരിക്കുന്നു.ഒബാമയുടെ നേതൃത്വപാടവത്തില്‍ അമേരിക്കന്‍ ജനതക്കു സംശയം ഒന്നും തന്നെയില്ല.അമേരിക്കയെ പ്രതിസന്ധികളില്‍ നിന്നു കറകയറ്റാന്‍ ഒബാമയ്ക്കു കഴിയും എന്നും അവര്‍ വിശ്വസിക്കുന്നു.പ്രമുഖ ദിനപത്രങ്ങളും സര്‍‌‌വേകളും ഒബാമക്കു ലീഡ് ഉണ്ടെന്നു തുറന്നു പറയുന്നു.അഞ്ചാമതു സര്‍‌വെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഒബാമക്ക് 14% ആണ് മെക്കെയിനേക്കാളും ലീഡ്.

നയതന്ത്രപരമായി ഒബാമക്ക് ലീഡ് ഉണ്ടെന്നറിഞ്ഞ് എതിര്‍കക്ഷികള്‍ ഒളിഞ്ഞും തെളിഞ്ഞും എയ്യുന്ന ഒളിയമ്പുകള്‍ വര്ണ്ണവി‌വേചനത്തിണ്ടേതാണ്.എത്രയൊക്കെ പുരോഗമനവാദികളാണെങ്കിലും വര്ണ്ണവിവേചനം അമേരിക്കകാരന്‍റെ മനസ്സിന്‍റെ അടിത്തട്ടില്‍ ഉറങ്ങി കിടക്കുന്ന ഒരു സിംഹമാണ് .എപ്പോള്‍ വേണമെങ്കിലും സട കുടഞ്ഞെണീക്കാം.

ഒബാമക്കു എതിരേ ഒരു തരം മുന്‍‌വിധിയോടെയാണ് അമേരിക്കന്‍ ജനത പെരുമാറുന്നത്.മൂന്നുകാര്യങ്ങളാണ് ഒബാമക്കെതിരെ വിധി പറയാന്‍ അമേരിക്കകാരുടെ മനസിലുള്ളത്.

1: ഒബാമ ഒരു ആഫ്രിക്കന്‍ അമേരിക്കനാണ്.

2: ഒബാമയുടെ പൂര്ണ്ണ നാമം ബാരക്‍ ഹുസൈന്‍ ഒബാമ എന്നാണ്.അതായത് “ഹുസൈന്‍” എന്നത് ഒരു ഇസ്ലാം പേരാണ്.അങ്ങനെ ഒബാമ ഒരു മുസ്ലിം ആയും അറബായും അമേരിക്കന്‍ ജനത തെറ്റിദ്ധരിക്കുന്നു.

3: അദ്ദേഹതിന്‍റെ ചെറുപ്പക്കാലത്ത് ഒബാമ പാകിസ്താന്‍ സന്ദര്‍ശിക്കുകയും എതാനും പാകിസ്താനികളെ പരിചയപ്പെടുകയും ചെയ്തിരിക്കുന്നതായി മാധ്യമങ്ങളുടെ കണ്ടെത്തല്‍.സെപ്റ്റെംബര്‍ പതിനൊന്നിലെ ട്രേഡ് സെന്‍റ്റര്‍ ദുരന്തത്തിനു ശേഷം അമേരിക്ക ഏറ്റവും ഭയക്കുന്നത് മുസ്ലീം,അറബ്, പാകിസ്താന്‍,ടെററിസ്റ്റ് എന്നീ വാക്കുകളെയാണ്.

അപ്പോള്‍ പിന്നെ ഇതെല്ലാം സംയോജിപ്പിച്ച് ഒരാളുടെ പേരിന്‍റെ കൂടെ ചേര്ത്ത് പറഞ്ഞാല്‍ ജനങ്ങള്‍ പതറാതെ എന്തു ചെയ്യും?

ഇറാഖ് യുദ്ധവും വാള്‍ സ്ട്രീറ്റ് തകര്‍ചയും മൂലം ബുഷിന്‍റെ ഭരണത്തോട് വിരക്തി പ്രകടിപ്പിക്കുന്ന ജനത, അതിനോട് യോജിക്കുന്നതരത്തില്‍ ചിന്തഗതികളുള്ള മെക്കൈയ്നോട്  അതൃപ്തി പ്രകടിപ്പിക്കുന്നതു സ്വാഭാവികം മാത്രം.എന്നാല്‍ വോട്ട് ബാങ്കുകളില്‍ വീഴുമെന്ന് പറയുന്ന പല വെള്ളക്കാരുടെ വോട്ടും അവസാന നിമിഷത്തില്‍ വഴിതെറ്റിപ്പോകും.ഇതിനെ ബ്രാഡ്ലീ എഫെക്‍റ്റ്” എന്നു വിശേഷിപ്പിക്കാം.[അതായത് 1982-ല്‍ കാലിഫൊര്ണിയ ഗവര്ണര്‍ സ്ഥാനത്തേക്ക് മല്സരിച്ച ലോസ് ആന്‍ചലസ് മേയര്‍ ടോം ബ്രാഡ്ലീ,വോട്ടെടുപ്പിന്‍റെ അവസാന നിമിഷം വരെ വിജയിക്കുമെന്നു കരുതിയെങ്കിലും മറിച്ചാണ് സംഭവിച്ചത്.]യഥാര്ത്ഥത്തില്‍ ആഫ്രിക്കന്‍ അമേരിക്കനായ ഒരു സ്ഥാനര്ഥിയെ ജയിപ്പിക്കണമെന്ന അഭ്യര്ത്ഥനയെ അവസാനനിമിഷം വെള്ളക്കാരായ അമേരിക്കകാര്‍ തള്ളികളയുകയായിരുന്നു.

അതിനാല്‍ ഒബാമക്ക് ഇപ്പോഴുള്ള ലീഡ് ഒരു കാര്യവുമില്ലാത്തതാണ് എന്നാണ് മാധ്യമങ്ങളുടെ കണ്ടെത്തല്‍.മാധ്യമങ്ങളും ഡെമൊക്രാറ്റുകളും കിണഞ്ഞ് പരിശ്രമിച്ചിട്ടും കുപ്പിയില്‍ നിന്നും വന്ന ഈ വര്ണ്ണവിവേചനത്തിന്‍റെ ഭൂതത്തെ തിരിച്ചടയ്ക്കാന്‍ സാധിക്കുന്നില്ല എന്നതാണ് വാസ്തവം.

2000-ത്തിലെ പ്രസിഡണ്ട് തിരഞ്ഞടുപ്പില്‍ അല്‍ ഗോറിനായിരുന്നു ലീഡ് എന്നാല്‍ ഇലക്ടോറല്‍ വോട്ടുകളുടെ അടിസ്ഥാനത്തില്‍ ജോര്‍ജ് ബുഷ് ജയിക്കുകയായിരുന്നു.

എന്തായാലും,വര്ണ്ണവിവേചനത്തിന്‍റെ ഈ തുടര്‍ച്ച നവംബര്‍ 4-നു അവസാനിക്കുമോ എന്നു കണ്ട് തന്നെ അറിയാം, വോട്ടെടുപ്പ് വരെ കാത്തിരിക്കാം.

“കാരീന”

സീന്‍ :1

ഒരു വീടിന്‍റെ പിന്‍‌വശം.പുതിയതായി പണിത വീടാണ്.ചുമട്ടുകാര്‍ സാധനങ്ങള്‍ വീടിന്‍റെ പിന്‍ഭാഗത്ത് കൊണ്ടുവന്ന് വയ്ക്കുന്നു.വലിയ വലിയ കാര്‍ഡ് ബോര്‍ഡ് പെട്ടികളില്‍ വീട്ടുസാമാനങ്ങള്‍ കുത്തിനിറച്ചിരിക്കുന്നു.

“അകത്തേക്കു വെയ്ക്കണാ സാറെ?”-കൂട്ടത്തില്‍ നേതാവെന്നു തോന്നിക്കുന്ന ആള്‍ ചോദിച്ചു.

“ഏയ് അതൊന്നും വേണ്ട .ഇതൊക്കെ അടുക്കിപെറുക്കിയിട്ട് വേണം അകത്തേക്കു കയറ്റാന്‍.നിങ്ങളതു അവിടെ ഒതുക്കി വെച്ചാല്‍ മതി”.

എല്ലാം ഇറക്കിയതിനു ശേഷം അവര്‍ ഗൃഹനാഥന്‍റെ അടുത്ത് വന്നു പതുങ്ങി തല ചൊറിഞ്ഞു നിന്നു.കൂലി ചോദിക്കുന്നു.ഗൃഹനാഥന്‍ തര്‍ക്കിക്കുന്നു.അവസാനം കൂലി കൊടുക്കുന്നു.പ്രതീക്ഷിച്ച കൂലി കിട്ടിയ സന്തോഷത്തില്‍ അവര്‍ തിരിച്ച് പോകുന്നു.

സീന്‍:2

കാഴ്ചയില്‍ മുപ്പതിനോടടുത്ത് പ്രായം തോന്നിക്കുന്ന ഒരു സ്ത്രീ രംഗപ്രവേശം ചെയ്യുന്നു.ഗൃഹനാഥയാണ്.

എത്ര കൊടുത്തു?”-ഗൃഹനാഥ

“തരക്കേടില്ലതെ കൊടുത്തു“-ഗൃഹനാഥന്‍

“ഇനീപ്പൊ എന്താ ചിയ്യാന്‍ പോണേ“-ഗൃഹനാഥ

“നമുക്ക് ഇതിലാവശ്യമില്ലാത്തതൊക്കെ കളയാം.വെറുതേ നെഗറ്റീവ് എനര്‍ജിയുണ്ടാക്കാമെന്നല്ലാതെ ഒരുപകാരവുമില്ല.”-ഗൃഹനാഥന്‍

“എന്നാ ഞാന്‍ പൂ‌വ്വാ,എനിക്കു ഇതൊക്കെ ആവശ്യള്ളതായിട്ടേ തോന്നൂ“.-ഗൃഹനാഥ

“അങ്ങനെ പറഞ്ഞ് രക്ഷപ്പെടാന്‍ നോക്കണ്ട,വന്നെന്നെ സഹായിക്ക്“-ഗൃഹനാഥന്‍

രണ്ടുപേരും കൂടി എല്ലാ സാധനങ്ങളും ഒതുക്കി എടുത്ത് വെക്കുന്നു.ആവശ്യമില്ലാത്തത് തീ കത്തിച്ച് കളയുന്നു.

“നാളെ ഒരു ത്മിഴന്‍ പയ്യനോട് വെരാന്‍ പറഞ്ഞിട്ടുണ്ട്.അവനോട് ഇതെല്ലാം മുകളില്‍ കേറ്റാന്‍ പറയാം.മഴ വെരാതിരുന്നാല്‍ മതിയായിരുന്നു.മഴ പെയ്താല്‍ ഇതെല്ലാം നനയും“-ഗൃഹനാഥന്‍.

“അതേയ്, ഞാന്‍ പോയി അത്താഴം എടുത്ത് വെക്കാം.വേഗം കുളിച്ചിട്ട് വെരൂ.വേഗം കിടന്നുറങ്ങാം“-ഗൃഹനാഥ.

സീന്‍:3

പാതിരാത്രി  സമയം.തെരുവു വിളക്കുകള്‍ പ്രകാശിക്കുന്നു.വീട്ടിലെല്ലാവരും ഉറങ്ങി.വീടിന്‍റെ പിന്‍‌വശത്തെ തെങ്ങിന്‍ തടത്തില്‍ രണ്ട് എലികള്‍.വീട്ടമ്മ കളഞ്ഞ അവശിഷ്ടങ്ങള്‍ തിന്നു കൊണ്ടിരിക്കുന്നു.ഒരു പൂച്ചയുടെ കരച്ചില്‍ കേള്‍ക്കുന്നു.ങ്ങ്യാവൂ,ങ്ങ്യാവൂ….

കാരീനാ ഓടിക്കോ നിന്നെ വെച്ച് പടം പിടിച്ച് കുത്തുപാളയെടുത്ത നിര്‍മ്മാതാവ് പൂച്ച വരുന്നുണ്ട്”-സൈഫെലിഖാന്‍ കരീനയുടെ കൈ പിടിച്ച് കണ്ട് പറഞ്ഞു.

കാരീനയും സൈഫെലിയും ഓടി അവിടെയിരിക്കുന്ന കാര്‍ഡ് ബോര്‍ഡ് പെട്ടിയിലൊളിച്ചു.

സീന്‍:4

പെട്ടിക്കുള്‍‌വശം [ക്ലോസപ്പ് ഷോട്].കാരീന പേടിച്ചരണ്ട് നില്ക്കുന്നു.അവള്‍ വല്ലാതെ കിതക്കുന്നുണ്ട്.സൈഫെലിയും തളര്ന്നിരിക്കുന്നു.അവര്‍ പരസ്പരം നോക്കുന്നു.സൈഫെലിയുടെ കണ്ണുകളില്‍ നോക്കാന്‍ കഴിയാതെ കാരീന കണ്ണുകള്‍ താഴ്ത്തി നാണിച്ച് നില്ക്കുന്നു.സൈഫെലി കാരീനയെ തൊടാന്‍ മുന്നോട്ട് വരൂന്നു.അവള്‍ ഓടി മാറുന്നു.അവരുടെ പ്രണയരംഗം.[ഏതെങ്ങിലും വിദേശരാജ്യത്ത് റോഡിലൂടെ പാട്ടും ദേഹത്ത് ഉറുമ്പ് കടിച്ച പോലത്തെ നൃത്തവും കോറിയോഗ്രഫി എന്ന ഓമനപ്പേരിട്ട് ഷൂട്ട് ചെയ്തെടുക്കാവുന്നതാണ്.]

സീന്‍:5

പാട്ട് രംഗം കഴിഞ്ഞു.കാരീനയും സൈഫെലിയും കെട്ടിപിടിച്ചുകൊണ്ട് നില്ക്കുന്നു.

“സൈഫെലിയേട്ടാ, അങ്ങെന്നെ എത്ര മാത്രം സ്നേഹിക്കുന്നു?”

“കരീന എന്‍റെ മാത്രം കരീന, ഞാന്‍ നിന്നെ എന്‍റെ ജീവനേക്കാളേറേ സ്നേഹിക്കുന്നു.എന്‍റെ ഈ കരിഞ്ഞ കൈകളിലേക്കു നോക്കൂ,നിന്‍റെ പേര് കാണുന്നനല്ലേ?”

“നമ്മള്‍ എപ്പോഴാണ് വിവാഹിതരാവുന്നത്?”

“എന്‍റെ വീട്ടുകാര്‍ സമ്മതിച്ചാലുടന്‍.സമയമെടുത്താലും അവരുടെ ഇഷ്ടത്തോടെ നമ്മുടെ വിവാഹം നടത്തണമെന്നാണ് എന്‍റെ ആഗ്രഹം” .

കാരീനയുടെ മുഖം ക്ലോസപ് ഷോട്.അവളുടെ ആത്മഗതം-”ഇവന്‍റെ വീട്ടുകാര്‍ സമ്മതിച്ച് എപ്പൊ കല്യാണം നടക്കാനാണാവൊ?ഇവന്‍റെ സ്വത്ത് മുഴുവന്‍ കരണ്ട് വിളയാടാം എന്നു വിചാരിച്ചാ മുടിഞ്ഞ തള്ളയും തന്തയും!!1ഇവനെ വിട്ട് ഗുണമുള്ള വല്ലവനേയും പിടിക്കുകയേ രക്ഷയുള്ളൂ.ഇമ്രാന്‍ എലിയെ പാട്ടിലാക്കിയാലോ,അവന്‍റെ ‘ജാനേ തൂ ‘ഹിറ്റാണല്ലോ.അവന്‍റെ കൂടെ പോയി രണ്ട് പടം ഹിറ്റായാല്‍ എലിവുഡ് താരറാണിയാകാം”

“കാരീന നീ എന്താ ആലൊചിക്കുന്നത് ?”

ചിന്തയില്‍ നിന്നുണര്ന്നു-”എന്നെ ഒരു നിര്‍മ്മാതാവ് കാണാന്‍ വരുമെന്നു പറഞ്ഞിട്ടുണ്ട് ഞാന്‍ കണ്ടിട്ട് വരാം.സൈഫെലി-ഞാനും വെരാം”.

“വെണ്ടാ നീ വന്നാല്‍ നിനക്കും ചാന്സ് തരണമെന്നു വിചാരിച്ച് അയാള്‍ പോയലോ?ഞാന്‍ വേഗം വരാം.അതുവരെ നീ എവിടേയും പോകണ്ടാ, ആ ഷാഹിദ് എലി നിന്നെ തപ്പി നടക്കുന്നുണ്ട്“.കാരീന പുറത്തേക്കു പോകുന്നു.

സീന്‍:6

ഇത്രയും ആയപ്പോഴെക്കും നേരം വെളുത്തു.സൈഫെലി പെട്ടിയുടെ ഉള്ളില്‍ പെട്ടു.പുറത്തിറങ്ങിയാല്‍ വീട്ടുകാര്‍ തല്ലിക്കൊന്നാലോ എന്ന് പേടിച്ച് വിറച്ച് അതിനുള്ളില്‍ തന്നെ ഇരിക്കാന്‍ തീരുമാനിച്ചു.അവന്‍ തക്ക സമയത്ത് രക്ഷപെട്ട കാരീനയെ ഓര്ത്ത് അതിനുള്ളില്‍ അങ്ങോട്ടും ഇങ്ങോട്ടും നട്ന്ന് സമയം കളഞ്ഞു.പെട്ടിയുടെയുള്ളില്‍ അനക്കം ഉണ്ടെന്നു സംശയിച്ച് പണിക്കാര്‍ പെട്ടിയില്‍ തട്ടി നോക്കി.അതോടെ സൈഫെലിയുടെ അവസ്ഥ വളരെ പരിതാപകരമായി.

സീന്‍:7

തമിഴന്‍ പയ്യന്‍ വരുന്നു.പെട്ടിയെടുത്ത് മുകളില്‍ കൊണ്ടു വെക്കാന്‍ പറഞ്ഞതനുസരിച്ച് ഓരോരോ പെട്ടികളായി മുകളിലേക്ക് പോകുന്നു.അവസാനം സൈഫെലിയുടെ പെട്ടിയും.അകത്ത് സൈഫെലിയുടെ ഹൃദയമിടിപ്പ് ഉയരുന്നു.ഇരുട്ട് മാത്രമുള്ള ഒരു അറയില്‍ തമിഴന്‍ പെട്ടി വെക്കുന്നു.

സീന്‍:8

രാത്രി,വീട്ടുകാര്‍ ഉറങ്ങാന്‍ കിടക്കുന്നു.ലൈറ്റുകള്‍ അണയുന്നു.എങ്ങും നിശ്ശബ്ദ്ധത.ഇരുട്ട് മാത്രം കാണുന്നു,സൂക്ഷിച്ച് നോക്കുമ്പോള്‍ തിളങ്ങുന്ന രണ്ട് കണ്ണുകള്‍.അത് സൈഫെലിയുടേതാണ്.പെട്ടിക്കുള്ളില്‍ സൈഫെലി പരക്കം പായുന്നു.പെട്ടിയുടെ ഒരു വശം തുരന്നു പുറത്തിരങ്ങുന്നു.എങ്ങും ഇരുട്ട് മാത്രം .അവനു ശ്വാസം മുട്ടുന്നു.ഭക്ഷണമില്ലായ്മയുടെ തളര്‍ച്ചയും ഉറക്കമില്ലായ്മയും മൂലം അവന്‍ ആകെ ക്ഷീണിച്ചിരിക്കുന്നു.അവന്‍ എല്ലാ സ്ഥലവും മണത്തു നോക്കി,ഒരു വാതില്‍ കണ്ടു.അതു തുരക്കുകയേ ഇവിടന്നു രക്ഷപ്പെടാനുള്ള വഴിയുള്ളൂ.അവന്‍ കരണ്ട് തുടങ്ങി.

                    അതേസമയം വെള്ളം കുടിക്കാന്‍ എഴുന്നേറ്റ് ഗൃഹനാഥന്‍ കരണ്ടുന്ന ശബ്ദം കേള്‍ക്കുന്നു.അയാള്‍ കള്ളന്മാര്‍ തുരക്കുകയാവും എന്നു പേടിച്ചു.പരിസരനിരീക്ഷണത്തിലൂടെ കള്ളന്മാര്‍ അല്ലെന്നു മനസിലാക്കി.അയാള്‍ ഉറങ്ങാന്‍ കിടന്നു.പക്ഷെ വീണ്ടും ശബ്ദം.അയാള്‍ മുന്‍‌വശത്തെ ജനലില്‍ കൂടി പുറത്തേയ്ക്കു നോക്കുന്നു.വാച്മാന്‍ ഗേയ്റ്റിനു മുന്നില്‍ തന്നെ ഇരിപ്പുണ്ട്.അയാള്‍ ആശ്വാസത്തോടെ ഉറങ്ങാന്‍ പോയി. പിന്നേയും ശബ്ദം.അയാള്‍ വാതില്‍ തുറന്നു പുറത്തേയ്ക്കിറങ്ങി.വാച്മാനെ വിളിച്ചു.അവര്‍ രണ്ടു പേരും വീടിനു ചുറ്റും ടോര്‍ച് അടിച്ച് നോക്കുന്നു.ഒന്നും കാണുന്നില്ല.ഗൃഹനാഥന്‍-മുകളില്‍ പോയി നോക്കാം.കോണിപ്പടികള്‍ കയറും തോറും ശബ്ദം കൂടിക്കൂടി വന്നു.മുകളിലെ കിടപ്പുമുറിയില്‍ നിന്നാണ് ശബ്ദം എന്നു മനസ്സിലായി.അവര്‍ ജനലില്‍ കൂടി അകത്തേയ്ക്കു നോക്കി.അതേ സമയത്ത് തന്നെ സൈഫെലിയും അറയുടെ വാതില്‍ തുരന്ന് പുരത്തേയ്ക്കിറങ്ങി.

“ങ്ങാഹാ ഇവനായിരുന്നോ?മനുഷ്യന്‍റെ ഉറക്കം കളയാനായിട്ട്,നാശം!ഇന്നിവനെ ശരിയാക്കീട്ട്ള്ള കാര്യേയുള്ളൂ“.അയാള്‍ എലിയെ അടിക്കാനായി എന്തെങ്കിലും ഉണ്ടോ എന്നു തിരഞ്ഞു.കൈയില്‍ കിട്ടിയതു ബുക്ക് ഷെല്ഫില്‍ നിന്നും ഡിക്ഷണറിയാണ്.അയാള്‍ വാതില്‍ തുറന്ന് അകത്തേയ്ക്ക് കയറി.വാതില്‍ തുറന്നു അകത്ത് കയറിയ ഗൃഹനാഥനെ കണ്ട് സൈഫെലി പേടിച്ച് വിറയ്ക്കുന്നു.അവന്‍ സ്വരക്ഷയ്ക്കായി ഒരു മൂലയിലേക്കു പതുങ്ങുന്നു.ഗൃഹനാഥന്‍ ഡിക്ഷണറി  സര്‍‌വശക്തിയുമെടുത്ത് സൈഫെലിയുടെ ദേഹത്തേയ്ക്കെറിഞ്ഞു.സൈഫെലി തല്ക്ഷണം പിടഞ്ഞു മരിച്ചു.ഗൃഹനാഥന്‍ വാച്മാനോട് ചത്ത എലിയെ കളയാന്‍ പറയുന്നു.അയാള്‍ എലിയെ എടുത്ത് കൊണ്ടു പോകുന്നു.

സീന്‍:9

വാച്മാന്‍ സൈഫെലിയെ വീടിനു പുറകിലെ ആള്താമസമില്ലാത്ത പറമ്പിലേയ്ക്കെറിയുന്നു.അപ്പോള്‍ അവിടെ ഒരു വശത്ത് കാരീനയുടെ ചിരി കേള്‍ക്കുന്നു.ഇരുട്ടിലേക്ക് നീളുന്ന ക്യാമറ കണ്ണുകള്‍.സഞ്ജയ് ബന്സെലിയുടെ കൂടെയിരുന്ന് ഭക്ഷണാവശിഷ്ടങ്ങള്‍ തിന്നുന്ന കാരീനയുടെ ചിരിയുടെ മുഴക്കത്തോടെ സിനിമ അവസാനിക്കുന്നു.

                                          ശുഭം

കഥ,തിരക്കഥ,സംഭാഷണം,സംവിധാനം,നിര്‍മാണം-പ്രാഞ്ചി.

സാമ്പത്തിക മാന്ദ്യവും ചുരിദാറും

അമേരിക്കയിലെ സാമ്പത്തിക പ്രതിസന്ധി മൂലം ഏറ്റവും വേദനിക്കുന്ന ആളെന്ന നിലയില്‍ എന്‍റെ വിഷമങ്ങള്‍ പങ്ക് വെക്കാന്‍ ആഗ്രഹിക്കുന്നു.

ഏതൊരു സാധനവും അമേരിക്കയില്‍ നിന്നാണെങ്കില്‍ വെള്ളം തൊടാതെ വിഴുങ്ങുന്ന മലയാളിക്കു ഈ പ്രതിസന്ധിയും ഒരു പ്രശ്നമായി മാറുന്നു.ആഗോളവല്ക്കരണമെന്നോ വികേന്ദ്രീകരണമെന്നോ എന്ത് പേരു വിളിച്ചാലും പ്രശ്നം ഗുരുതരമാണ്.

1929-1940 വരെ ഉണ്ടായിരുന്ന പതിനൊന്നു വര്ഷത്തെ പ്രതിസന്ധിക്കു ശേഷം ഉണ്ടാകാന്‍ പോകുന്ന ഏറ്റവും വലിയ സാമ്പത്തിക തകര്‍ച്ചയ്ക്ക് നമ്മള്‍ സാക്ഷികളാകാന്‍ പോകുന്നു.

അമേരിക്കയില്‍ നിന്നു ഏതു കാര്യവും ഇന്ത്യയിലെത്താന്‍ കുറഞ്ഞതു ആറു മാസമെങ്കിലും എടുക്കുമെന്നതാണു സാധാരണ രീതി,അതിപ്പൊ ഫാഷനായാലും ടെക്നോളജിയായാലും ഇതു തന്നെ അവസ്ഥ! അതു കൊണ്ടു തന്നെ ശരിയായ പ്രശ്നം നമ്മുടെ ചങ്കില്‍ തറയ്ക്കാന്‍ കുറച്ചു മാസങ്ങള്‍ കൂടി ബാക്കിയുണ്ട്.

ഉണ്ടാകാന്‍ പോകുന്ന സാമ്പത്തിക പ്രതിസന്ധിയുടെ  ശരിയായ ആഘാതം എനിക്കു ബോധ്യപ്പെടുത്തി തന്നതു എന്‍റെ ഒരു സുഹൃത്താണ്.അദ്ദേഹം പറഞ്ഞ ഒരു ഉദാഹരണം-75 ലക്ഷം വിലയുള്ള ഒരു ഭൂമി അടുത്ത കൊല്ലം നേര്‍ പകുതിയായി കുറയും.അതിന്‍റെ അടുത്ത കൊല്ലം അതിന്‍റെയും പകുതിയാകും.നമ്മുക്കെല്ലം ഊഹിക്കാന്‍ കഴിയാത്ത വിധം എല്ലാ സാധനങ്ങളുടേയും വില താഴും.പക്ഷേ, നമ്മുടെ കൈയ്യില്‍ അതു വാങ്ങാനായി കാശുണ്ടാവില്ല.നമ്മുടെ കൈയിലുളള സ്ഥലം വില്ക്കാന്‍ ശ്രമിച്ചു നമ്മള്‍ പരാജയപ്പെടും .കാരണം നമ്മളുടേതു പോലെ തന്നെയായിരിക്കും മറ്റുള്ളവരുടെ അവസ്ഥയും.

പ്രവാസികളുടെ ജോലി നഷ്ടപ്പെടും.പുതിയ ബിസിനെസ്സുകള്‍ ആരംഭിക്കുകയില്ല.ആരെങ്കിലും ആരംഭിച്ചാല്‍ തന്നെ മുന്നോട്ട് കൊണ്ടു പോകാന്‍ കഴിയില്ല.കൈയിലുള്ള സമ്പാദ്യം ആരും ഒന്നിലും നിക്ഷേപിക്കുകയില്ല.

ഇതില്‍ ഏറ്റവും പരിതാപകരം നമ്മുടെ നാടിന്‍റെ സ്ഥിതിയാണു.ഇപ്പൊഴുള്ളതിനേക്കാള്‍ കുറ്റകൃത്യങ്ങള്‍ കൂടും.ജനങ്ങള്‍ക്കു ജീവിക്കാന്‍ മറ്റുമാര്‍ഗങ്ങളില്ലാതെ പിടിച്ചുപറിയും കൊള്ളയും കൊലപാതകങ്ങളും നിത്യസംഭവമാകും.ഇതിന്‍റെയെല്ലാം മുന്നില്‍ ഏതൊരു സര്‍ക്കാരും തോറ്റുപോകും.

ഒരു ഷോപ്പിങ്ങ് മാളുകളിലും ജനം കയറാതെയാവും .പഴയ സമൃദ്ധിയുടെ നാളുകളെ താലോലിച്ചു  ജീവിക്കേണ്ട ദുരവസ്ഥ-ഓര്‍ക്കുമ്പോള്‍ തന്നെ ഭയം തോന്നുന്നു.

മേല്പറഞ്ഞ കാര്യങ്ങള്‍ എല്ലാം കുറച്ചെങ്കിലും സാമ്പത്തിക സ്ഥിതി ഉള്ളവരെ സംബന്ധിക്കുന്ന കാര്യങ്ങളാണ്.ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവരെ ഇതെല്ലം എങ്ങനെ ബാധിക്കുമെന്നു കണ്ടു തന്നെ അറിയണം.

ഈ ഒരു കാലഘട്ടത്തില്‍ ജീവിക്കേണ്ടി വന്നല്ലോ എന്നോര്ത്ത് ദു:ഖിക്കുന്ന കാലമാണ് നമ്മുടെ മുന്നിലുള്ളത്.ഇങ്ങനെയൊരു പ്രതിസന്ധി മറികടക്കാന്‍ എല്ലാ രാജ്യങ്ങളും ഒത്തൊരുമിച്ച് പ്രവര്ത്തിക്കുമെന്നു നമുക്കു പ്രതീഷിക്കാം.

കുറിപ്പ് : ഷെയര്‍ മാര്‍കറ്റ് തകര്ന്നടിയുമ്പോള്‍ അതു തടഞ്ഞു നിര്ത്താനായി ആദ്യം മുന്നോട്ട് വന്നതു റിസെര്‍‌വ് ബാങ്ക് ഓഫ് ഇന്ത്യ ആണ്.ആര്‍ ബി ഐ ആണ് ബാങ്കുകളുടെ സി ആര്‍ ആര്‍ നിരക്കു കുറച്ചത്. അത്രയെങ്കിലും നമ്മുടെ തലയിലുദിച്ചല്ലൊ! എല്ലാ രാജ്യങ്ങളും നമ്മുടെ നയത്തെ പിന്തുടര്ന്നു.

വാല്കഷ്ണം: എന്‍റെ സുഹൃത്ത്-”താനൊന്നു ആലോചിച്ച് നോക്കൂ,നല്ല വിലയുള്ള പാര്‍ട്ടി വെയര്‍ ചുരിദാറുകള്‍ വളരേ ചീപ് റേയ്റ്റിനു കിട്ടുന്നു പക്ഷേ വാങ്ങാന്‍ തന്‍റെ കൈയില്‍ കാശില്ല.ഒരു നല്ല ചുരിദാര്‍ എടുക്കാന്‍ താന്‍ നാല്പതു വട്ടം ചിന്തിക്കുന്നു.എത്ര ദു:ഖകരം“!!!! ആത്മഗതം-” നാളെ തന്നെ പോയി ഒരു പത്ത് പന്ത്രന്‍ട് ചുരിദാര്‍ എടുക്കണം.പ്രതിസന്ധിയുടെ സമയത്ത് ഒരോന്നായി തയ്പിക്കാമല്ലോ,എപ്പടി എന്‍റെ ബുദ്ധി!!! തല കാറ്റു കൊള്ളിക്കണ്ടായെന്നാനോ പറയാന്‍ വരുന്നത്-വേണ്ട കേട്ടൊ!!!